ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; തീരമേഖല പട്ടിണിയിലേക്ക്
text_fieldsമട്ടാഞ്ചേരി: ട്രോളിങ് നിരോധനം പ്രാബല്യത്തിൽ. ഇനി 52 നാൾ തീരമേഖലക്ക് വറുതിയുടെ ദിനങ്ങൾ. ബോട്ടുകൾ എല്ലാം തീരത്തണഞ്ഞു. അന്തർ സംസ്ഥാന ബോട്ടുകളും ഇതിനകം കേരളം വിട്ടു. ട്രോളിങ് നിരോധന കാലാവധി ബോട്ടുകളുടെ അറ്റകുറ്റപ്പണികളുടെ കാലം കൂടിയാണ്. ബോട്ടുകൾ പലതും അറ്റകുറ്റപ്പണിക്കായി യാര്‍ഡുകളിലേക്ക് കയറ്റി കഴിഞ്ഞു.
കൊച്ചി മേഖലയിലെ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് 1750ഓളം ബോട്ടുകളാണുള്ളത്. തീരദേശ പൊലീസ് അഴിമുഖത്ത് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത യാനങ്ങള്‍ക്കും ട്രോളിങ് നിരോധന കാലയളവിൽ മത്സ്യബന്ധനം നടത്താമെങ്കിലും ബോട്ടുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളും കുടുംബങ്ങൾക്കും പട്ടിണിയുടെ ദിനങ്ങളാണ്.
ഫിഷറീസ് ഹാര്‍ബറുകൾ നിശ്ചലമായതോടെ അനുബന്ധ മേഖലയിലെ തൊഴിലാളികളും പട്ടിണിയിലേക്ക് നീങ്ങും. നിരോധനം ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പട്രോളിങ് ബോട്ടുകളും വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോൾ റൂമും സജ്ജമാണ്.