കാട്ടാനക്കലിയിൽ മലയോരത്ത് ഒരു വർഷത്തിനിടെ പൊലിഞ്ഞത് ആറ് പേർ
text_fieldsകോതമംഗലം: വന്യജീവി ആക്രമണത്തിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നു. പ്രതിഷേധം ഉയരുമ്പോൾ പ്രതിരോധനടപടികൾ സംബന്ധിച്ച പ്രഖ്യാപനങ്ങളുമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രംഗത്തിറങ്ങുന്ന പതിവ് നാടകങ്ങൾക്കാണ് മലയോര മേഖല സാക്ഷ്യംവഹിക്കുന്നത്.
കഴിഞ്ഞ ദിവസം പിണവൂർകുടി ചക്കനാനിക്കൽ സി.എം. പ്രകാശിന്റെ മരണത്തോടെ ഒരുവർഷത്തിനിടെ കാട്ടാന കാരണം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ആറായി. 2024 മാർച്ച് നാലിന് കാഞ്ഞിരവേലി സ്വദേശിനി ഇന്ദിര പുരയിടത്തിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് കോതമംഗലം കണ്ട ഏറ്റവും വലിയ പ്രതിഷേധം അരങ്ങേറിയത്. നഷ്ടപരിഹാരവും തൂക്കുവേലി നിർമാണവും പ്രഖ്യാപനങ്ങളായി തുടരുന്നതിന് പിന്നാലെ ഡിസംബർ 14ന് കാട്ടാന മറിച്ചിട്ട പനമരം വീണ് കോതമംഗലം എം.എ എൻജിനീയറിങ് കോളജ് വിദ്യാർഥിനി ആൻ മരിയ മരിച്ചു. രണ്ടുദിവസത്തിനുശേഷം 16ന് കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ ആനയുടെ ആക്രമണത്തിൽ കോടിയാട്ട് എൽദോസിന് ദാരുണാന്ത്യം സംഭവിച്ചു.
പ്രതിഷേധം ഭയന്ന് പോസ്റ്റ്മോർട്ടം നടപടികൾ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയുംചെയ്തു. ഡിസംബർ 30ന് മുള്ളരിങ്ങാട് അമയൽതൊട്ടിയിൽ പാലിയത്ത് ഇബ്രാഹീമിന്റെ മകൻ അമർ ഇബ്രാഹിം (22) കാട്ടാന ആക്രമണത്തിൽ മരിച്ചു. മാർച്ച് മൂന്നിന് കോട്ടപ്പടി കണ്ണക്കട പാമ്പലായം കുഞ്ഞപ്പൻ (69) കാട്ടാനയെ തുരത്തുന്നതിനിടെ ആന തിരിഞ്ഞതോടെ ഓടിവീട്ടിൽ കയറിയ ഉടൻ കുഴഞ്ഞുവീണ് മരിച്ചു. ജനവാസ മേഖലയിലും ജീവനും സ്വത്തും സുരക്ഷിതമല്ലെന്നാണ് ഓരോ വന്യജീവി ആക്രമണവും തെളിയിക്കുന്നത്.
കുട്ടമ്പുഴ, കോട്ടപ്പടി പഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളിൽ നിരവധി പേരാണ് വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് ജീവിതം തള്ളിനീക്കുന്നത്. മ്ലാവ്, കാട്ടുപന്നി എന്നിവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരും പരിക്കേറ്റവരും ഇതിനുപുറമെയുണ്ട്. കടുവയും പുലിയും വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുന്നതിനൊപ്പം കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നതും പതിവ് സംഭവങ്ങളാണിവിടെ. നഷ്ടപരിഹാരവും മറ്റും പേരിലൊതുങ്ങും. ഇത് ജനരോഷം വർധിപ്പിക്കുകയാണ്.