മൂവാറ്റുപുഴയിലും സി.പി.എം–ബി.ജെ.പി ഡീൽ -കെ.സി. വേണുഗോപാൽ
text_fieldsയു.ഡി.എഫ് സ്ഥാനാർഥി മാത്യു കുഴൽനാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണർഥം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പായിപ്രയിൽ നയിച്ച റോഡ് ഷോ
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലും സി.പി.എം-ബി.ജെ.പി ഡീൽ എന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. യു.ഡി.എഫ് സ്ഥാനാർഥി മാത്യു കുഴൽനാടന്റെ പ്രചരണാർഥം സംഘടിപ്പിച്ച റോഡ് ഷോ നയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭക്ക് അകത്തും പുറത്തും മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ അഞ്ച് വർഷം നിരന്തരം പോരാടിയ പോരാളിയാണ് മാത്യു കുഴൽനാടൻ. അത്കൊണ്ട് തന്നെ മാത്യുവിനെ തോൽപ്പിക്കേണ്ടത് സി.പി.എമ്മിന്റെ അഭിമാന പ്രശ്നമാണ്. മാത്യുവിന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് എന്നും പിന്തുണ നൽകിയത് മൂവാറ്റുപുഴയിലെ ജനങ്ങളാണ്. ആ ജനങ്ങൾ വീണ്ടും മാത്യു കുഴൽനാടനെ നിയമസഭയിൽ എത്തിക്കും.കേരളത്തിൽ അഞ്ച് കൊല്ലം നടന്നത് പിൻവാതിൽ നിയമനങ്ങൾ മാത്രമാണെന്നും വേണുഗോപാൽ ആരോപിച്ചു. കേരളത്തിലെ യുവാക്കളെ എൽ.ഡി.എഫ് സർക്കാർ വഞ്ചിച്ചു.
പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയ ആൾക്കും ജോലിയില്ല. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനത്തിന് കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരും. യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി ജനം ഏറ്റെടുത്തെന്നും വേണുഗോപാൽ പറഞ്ഞു.ഹാരിസ് ബീരാൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ, കെ.എം. സലിം, കെ.എം. അബ്ദുൾ മജീദ്, സാബു ജോൺ, പായിപ്ര കൃഷ്ണൻ എന്നിവർ സംസാരിച്ചു.


