മാലിന്യം നിറഞ്ഞ് പുഴക്കടവുകൾ നശിക്കുന്നു
text_fieldsമൂവാറ്റുപുഴ: കാടുകയറിയും പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞും നഗരത്തിലെ പുഴ കടവുകൾ നശിക്കുന്നു. പല കടവുകളും അറ്റകുറ്റപ്പണികൾ നടക്കാത്തതുമൂലം തകർന്ന നിലയിലാണ്.
മൂവാറ്റുപുഴ നഗരസഭ പ്രദേശത്ത് 20 ഓളം കടവുകളാണുള്ളത്. ഇതിൽ പലതും തകർന്നിട്ടുണ്ട്. പുഴയോര നടപ്പാതയിലെ കടവുകളിൽ പലതും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. സമയത്ത് അറ്റകുറ്റപ്പണികൾ നടക്കാത്തതാണ് കാരണം. നഗരത്തിലെ പ്രധാന കടവുകളായ ചന്തക്കടവ്, പുഴക്കരക്കാവ് കടവ്, കൊച്ചങ്ങാടി തുടങ്ങിയ കടവുകളെല്ലാം കാടുകയറി മാലിന്യ കേന്ദ്രമായിട്ടുണ്ട്. പുഴയിലേക്ക് ഇറങ്ങിച്ചെല്ലുന്ന പടവുകൾ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് അപകട ഭീഷണിയാക്കുന്നുണ്ട്.
വേനൽ കടുത്തതോടെ കടവുകളിലെ പടവുകളിലും സമീപത്തും ഉണങ്ങിയ കരിയിലകളും മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. പടവുകൾക്ക് സമീപം പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും കുന്നുകൂടി കിടക്കുന്നത് പുഴയുടെ സ്വാഭാവിക ഭംഗിയെ നശിപ്പിക്കുന്നതിനൊപ്പം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. നഗരസഭ പലകടവുകളുടെയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ട് നാളുകളായി. കാടുവെട്ടി തെളിക്കലും അറ്റകുറ്റപണികളും മറ്റും നടത്താറില്ല. നഗരസഭയുടെ അവഗണനക്കെതിരെ പ്രതിഷേധവും
ഉയരുന്നുണ്ട്.


