തെരുവുനായ്ക്കളെ വീട്ടിൽ കൂട്ടത്തോടെ വളർത്തുന്നതിനെതിരെ പരാതിയുമായി നാട്ടുകാർ
text_fieldsവെമ്പിള്ളി ഭാഗത്ത് നായ്ക്കളെ കൂട്ടത്തോടെ താമസിപ്പിച്ചിരിക്കുന്ന വീട്
പള്ളിക്കര: തെരുവുനായ്ക്കളെ വീട്ടിൽ കൂട്ടത്തോടെ വളർത്തുന്നതിനെതിരെ പരാതിയുമായി നാട്ടുകാർ. കുന്നത്തുനാട് പഞ്ചായത്തിലെ 10ാം വാർഡ് വെമ്പിള്ളിയിലാണ് ഇത്തരത്തിൽ വീട് വാടകക്കെടുത്ത് 30ലധികം പട്ടികളെ വളർത്തുന്നത്.പറക്കോട് വെമ്പിള്ളി റോഡിനോട് ചേർന്ന വീടിന്റെ മതിലിന് ചുറ്റും ഷീറ്റുകൊണ്ട് മറച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ കുട്ടികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡാണിത്.
പട്ടിയുടെ കൂട്ടത്തോടെയുള്ള കുരമൂലം പരിസരത്ത് താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്. ചില സമയങ്ങളിൽ അസ്സഹനീയ ദുർഗന്ധവുമാണ്. ഇതേതുടർന്ന് കുന്നത്തുനാട് പഞ്ചായത്ത് സെക്രട്ടറി, പ്രസിഡൻറ്, കലക്ടർ, റവന്യൂ വകുപ്പ്, ആർ.ടി.ഒ, പൊലീസ് എന്നിവർക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് പഞ്ചായത്ത് ഇടപെട്ട് ഏഴുദിവസത്തിനകം വീട് ഒഴിയണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി അഞ്ചിന് സ്റ്റോപ് മെമോ നൽകിയിരുന്നു. ജനവാസ മേഖലയിൽ നായ്ക്കളെ കൂട്ടത്തോടെ താമസിപ്പിക്കരുതെന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് വീട്ടുടമക്കും വാടകക്കാരനും മെമോ നൽകിയത്. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ലെന്ന് വാർഡ് അംഗം പ്രസന്ന പറഞ്ഞു.
കഴിഞ്ഞ ദിവസം കലക്ടർക്ക് പരാതി നൽകിയതിനെത്തുടർന്ന് കുന്നത്തുനാട് വില്ലേജ് ഓഫിസർ ആലീസിന്റെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആർ.ഡി.ഒക്കും കലക്ടർക്കും ബുധനാഴ്ച റിപ്പോർട്ട് നൽകും. ഇത്തരത്തിൽ നായ്ക്കളെ വളർത്താൻ അനുവാദമില്ലെന്നാണ് അന്വേഷണത്തിൽ മനസ്സിലായതെന്നും അവർ പറഞ്ഞു.അതേസമയം നാട്ടുകാർ നായ്ക്കളെ ഉപദ്രവിക്കുകയാണെന്ന് കാണിച്ച് ഇവിടെ വാടകക്ക് താമസിക്കുന്നവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.