ജനവാസ മേഖലയിലെ പാടശേഖരം നികത്തുന്നതായി പരാതി
text_fieldsവല്ലം പഴയപാലത്തിന് സമീപത്തെ പാടശേഖരം നികത്തിയ നിലയില്‍
പെരുമ്പാവൂര്‍: ജനവാസ മേഖലയോട് ചേര്‍ന്ന് പാടശേഖരം നികത്തുന്നതായി പരാതി. നഗരസഭ പരിധിയിലെ വല്ലം പഴയപാലത്തിന് സമീപത്തെ പാടശേഖരമാണ് മാലന്യങ്ങളും പ്ലൈവുഡ് കമ്പനികളിലെ ചാരവും ഇട്ട് നികത്തുന്നത്.
വ്യവസായ സ്ഥാപനങ്ങള്‍ നിര്‍മിക്കാനാണ് ഏക്കര്‍ കണക്കിന് പാടശേഖരം നികത്തുന്നതെന്നാണ് ആക്ഷേപം. നികത്തലിന് പിന്നില്‍ ഭൂമാഫിയയുടെ ഇടപെടലും ഉള്ളതായി ചൂണ്ടികാണിക്കപ്പെടുന്നു. കുടിവെള്ളം മുട്ടിക്കുന്നതും പരിസ്ഥിതിയെ ബാധിക്കുന്നതുമായ ക്രൂരതയാണ് നടക്കുന്നതെന്നും അധികാരികളുടെ ഒത്താശയോടെയാണ് നികത്തുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.
മുന്‍കാലങ്ങളില്‍ പാടശേഖരം നികത്തിയത് മൂലം സമീപത്തെ തോട് വീതികുറഞ്ഞ് ചെറുതായി. ഇതു മൂലം മഴക്കാലത്ത് ഇവിടെ റോഡിലേക്കും വീടുകളിലേക്കും വെള്ളം കയറുന്ന സ്ഥിതിയാണ്. ഒരുകാലത്ത് ആളുകള്‍ തോട്ടിലെ വെള്ളം കുളിക്കാനും അലക്കാനും ഉപയോഗിച്ചിരുന്നു. നിലവില്‍ ഇതിലൂടെ ഒഴുകുന്നത് മലിനജലമാണ്.
പാലത്തിന് സമീപത്തും തോടിന് ചുറ്റുവട്ടത്തും നൂറ് കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. മുമ്പും ഈ ഭാഗങ്ങളിൽ പാടം നികത്തിയിട്ടുണ്ട്.
അവശേഷിക്കുന്ന പാടശേഖരം നികത്തിയാല്‍ നിലവിലുള്ള തണ്ണീര്‍ത്തടം ഇല്ലാതാകുമെന്നും വരൾച്ച ബാധിക്കുമെന്നും ഇവിടെ മലിനീകരണത്തെ ബാധിക്കുന്ന കമ്പനികള്‍ സ്ഥാപിക്കപ്പെടുമെന്നുമാണ് പ്രദേശവാസികളുടെ ആശങ്ക. ഈ സാഹചര്യത്തില്‍ അധികൃതര്‍ ഇടപെട്ട് നികത്തല്‍ തടയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


