10 കിലോ കഞ്ചാവുമായി നാല് അന്തര്‍സംസ്ഥാനക്കാര്‍ പിടിയില്‍
text_fieldsപ്രതികളായ സീതാറാം ദിഗല്‍, പൗള ദിഗല്‍, ജിമി ദിഗല്‍, രഞ്ജിത ദിഗല്‍ എന്നിവര്‍
പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പടെ നാല് അന്തര്‍സംസ്ഥാനക്കാര്‍ പിടിയിലായി. ഒഡീഷ സ്വദേശികളായ സീതാറാം ദിഗല്‍ (43), പൗള ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ (55) എന്നിവരെയാണ് പെരുമ്പാവൂര്‍ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ വട്ടക്കാട്ടുപടിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ ആലുവയില്‍ എത്തിയത്. അവിടെനിന്ന് പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി ബസ്റ്റാന്‍ഡില്‍ ഇറങ്ങിയ ശേഷം ഓട്ടോറിക്ഷയില്‍ വട്ടക്കാട്ടുപടിയിലുള്ള താമസസ്ഥലത്തേക്ക് പോകുന്ന വഴിയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
കുറച്ചുനാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സീതാറാമും പൗളാ ദിഗലും സഹോദരങ്ങളാണ്. ഇവരുടെ ഭാര്യമാരാണ് പിടിയിലായ സ്ത്രീകള്‍. ഒഡീഷയില്‍ നിന്നും കിലോക്ക് 3000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 25,000 രൂപക്ക് വില്‍പ്പന നടത്തി തിരിച്ചു പോവുകയാണ് ഇവരുടെ രീതി.
മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം കേരളത്തില്‍ കഞ്ചാവുമായി വന്ന് വില്‍പ്പന നടത്തി മടങ്ങി പോകുന്നതായിരുന്നു പതിവ്. സംശയം തോന്നാതിരിക്കാന്‍ വട്ടക്കാട്ടുപടിയില്‍ വാടക വീട് എടുത്തിരുന്നു. പ്ലൈവുഡ് കമ്പനിയില്‍ ജോലിക്കെന്ന വ്യാജേനയാണ് ഇവിടെ എത്തിയിരുന്നത്. ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.