പെരുമ്പാവൂര്‍ മേഖലയില്‍ കാറ്റിലും മഴയിലും വന്‍ നാശം
text_fieldsകാറ്റില്‍ വീണ കൂവപ്പടി തൊടാപ്പറമ്പ് കുഴുപ്പടിക്കല് ജി. രാധാകൃഷ്ണന് ഇളയിടത്തിന്റെ പറമ്പിലെ ജാതിമരം
പെരുമ്പാവൂര്‍: ശക്തമായ മഴയിലും കാറ്റിലും ഒക്കല്‍, കൂവപ്പടി, അശമന്നൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ വന്‍ നാശം. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പല സ്ഥലങ്ങളിലും വൈദ്യുതി തകരാര്‍ പരിഹരിച്ചത്. കൂവപ്പടി തൊടാപ്പറമ്പ് കുഴുപ്പടിക്കല് ജി. രാധാകൃഷ്ണന് ഇളയിടത്തിന്റെ പറമ്പില്‍ നിന്ന കായ്ഫലമുള്ള ജാതി മരങ്ങളും വലിയ തേക്ക് മരവും 20ഓളം കുലക്കാറായ ഏത്തവാഴകളും നിലംപൊത്തി.
ചേരാനല്ലൂര്‍ പുത്തന്‍കുടി വര്‍ഗീസ് ലൂയിസിന്റെ വീടിനു മുകളിലേക്ക് വന്‍ തേക്കുമരം കടപുഴകി വീണു. വീടിന്റെ മുകള്ഭാഗം ഭാഗികമായി തകര്‍ന്നു. ചേരാനല്ലൂര്‍ തേലക്കാട് പി.ആര്. ജോണിയുടെ 500ഓളം കുലച്ച വാഴകള്‍ കാറ്റില്‍ നശിച്ചു. തേലക്കാട്ട് മിഖായേല്‍ തോമസിന്റെ മുപ്പതോളം ജാതി മരങ്ങള്‍ കടപുഴകി.
അശമന്നൂര്‍ പഞ്ചായത്തിലെ ഓടക്കാലി മേയ്ക്കമാലില്‍ സജു പോളിന്റെ 3500 ചതുരശ്രയടി വലിപ്പമുള്ള കോഴി ഷെഡ് നിലംപൊത്തി. പാത്രങ്ങള്‍, പ്ലമ്പിങ്, വയറിങ്, ട്രസ്സ് വര്‍ക്കുകള്‍ എന്നിവ പൂർണമായി നശിച്ചു. ഷെഡ്ഡില്‍ 1500ലേറെ കോഴികളുണ്ടായിരുന്നു. നാല് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. ഒക്കല്‍ അഞ്ചാം വാര്‍ഡില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. മൂന്നാം വാര്‍ഡില്‍ കോഴിഫാം നിലംപൊത്തി. ആന്റാപുരം ചിറയത്ത്മംഗലത്ത് വീട്ടില്‍ ബിനോയിയുടെ വീടിന് മുകളിലേക്ക് മരം മറിഞ്ഞ് വീണ് സാരമായ കേടുപാട് സംഭവിച്ചു.