സോളാര്‍ പാനല്‍ സ്ഥാപിക്കൽ: ഒമ്പതുലക്ഷം തട്ടിയതായി പരാതി
text_fieldsപെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്ത് ഓഫിസില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന്റെ പേരില്‍ ഒമ്പതുലക്ഷം തട്ടിയെടുത്തതായി പരാതി. 2023 ജൂലൈ 27ന് കൂടിയ പഞ്ചായത്ത് കമ്മിറ്റിയിലാണ് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ അടങ്കല്‍ തുകയായി 8,80,000 രൂപ കണക്കാക്കി 12 കെ.വി വൈദ്യുതിക്കുള്ള പാനല്‍ സ്ഥാപിക്കാൻ തീരുമാനിച്ചത്.
ഇതിനായി 2024 ജനുവരി നാലിന് അനര്‍ട്ടിന്റ പേരില്‍ വ്യാജ കരാര്‍ ഉണ്ടാക്കിയതായി വിവരാവകാശ രേഖയില്‍ കണ്ടെത്തിയതായി പരാതിക്കാരനായ എന്‍.കെ. ഷാജഹാന് പറയുന്നു. പഞ്ചായത്ത് സെക്രട്ടറി മാത്രം സീല്‍ വെച്ച് ഒപ്പിട്ട കരാറിന്റ അടിസ്ഥാനത്തില്‍ ജനുവരി 18ന് 30,000 രൂപ കൊടുത്തതായും രേഖയുണ്ട്.
ഡെപ്പോസിറ്റ് വര്‍ക്ക് ആയതിനാല്‍ എസ്റ്റിമേറ്റ് തുക മുഴുവന്‍ അടക്കണമെന്ന് അനര്‍ട്ട് പറയുന്നുണ്ട്. നിലവില്‍ അങ്ങനെ ഒരു അനുമതി വാങ്ങിയിട്ടില്ലെന്നാണ് രേഖകള്‍. ഒക്കല്‍ പഞ്ചായത്തുമായി സോളാര്‍ പദ്ധതിക്ക് കരാർ ഒപ്പുവച്ചിട്ടില്ലെന്നും ഡ്രാഫ്റ്റ് കരാര്‍ കോപ്പി പഞ്ചായത്തിന് കൊടുക്കുക മാത്രമാണ് ചെയ്തതെന്നും അനര്‍ട്ട് മറുപടിയില്‍ പറയുന്നു.
കരാറിന്റ അടിസ്ഥാനത്തില്‍ 2024 ജനുവരിയില്‍ 30,000 രൂപയും മാര്‍ച്ച് 30ന് 7,65,000 രൂപയും അനര്‍ട്ടിന് ഇ-ഗ്രാം സ്വരാജ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സംസ്ഥാന ട്രഷറിയില്‍നിന്ന് കൈമാറി എന്നാണ് പഞ്ചായത്ത് രേഖയില്‍നിന്ന് കണ്ടെത്തിയത്. 13 മാസം കഴിഞ്ഞിട്ടും 7,95,000 രൂപ എവിടെയാണെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥയാണെന്ന് പരാതിക്കാരന് അറിയിച്ചു.
അഞ്ചുവര്‍ഷം കൊണ്ട് മൂന്ന് പ്രസിഡന്റ് ഭരിച്ച പഞ്ചായത്തില്‍ കെ.എം. ഷിയാസിന്റെ കാലഘട്ടത്തില്‍ നടന്ന തിരിമറിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഓബുഡ്സ്മാനും വിജിലന്‍സിനും തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍ക്കും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസര്‍ക്കും ഷാജഹാന് പരാതി നല്കി.