നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയില്‍
text_fieldsനൗഷാദ്
പെരുമ്പാവൂര്‍: നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിലായി. തണ്ടേക്കാട് താമസിക്കുന്ന മൂവാറ്റുപുഴ തട്ടുപറമ്പ് ചക്കുങ്ങല്‍ വീട്ടില്‍ നൗഷാദിനെയാണ് (45) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ 10ന് കുറുപ്പംപടി സ്റ്റേഷൻ പരിധിയിലെ കര്‍ത്താവുംപടി, പുല്ലുവഴി ഭാഗങ്ങളിലാണ് മോഷണം നടന്നത്. കര്‍ത്താവുംപടിയിലെ വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറി. വീട്ടില്‍ വിലപിടിപ്പുള്ള ഒന്നും ഉണ്ടായിരുന്നില്ല. സി.സി.ടി.വി ക്യാമറ മോഷ്ടിച്ചു. അന്നേ ദിവസം തന്നെ പുല്ലുവഴി ജയകേരളം സ്കൂളിന് സമീപമുള്ള വീട് പൊളിച്ച് അകത്ത് കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്ന് പവന് തൂക്കം വരുന്ന മോതിരം കവര്‍ന്നു. രണ്ട് വീട്ടിലും ആളുണ്ടായില്ല. 11 മോഷണങ്ങള്‍ നടത്തിയതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. മൂവാറ്റുപുഴ സ്റ്റേഷന് പരിധിയില്‍ നിന്നും മോഷ്ടിച്ച സ്കൂട്ടറില്‍ കറങ്ങി നടന്നായിരുന്നു കവര്‍ച്ചകള്‍.
മൂവാറ്റുപുഴ, അങ്കമാലി, ആലുവ, ചെങ്ങമനാട്, നെടുമ്പാശ്ശേരി, എറണാകുളം സൗത്ത്, നോര്‍ത്ത് തുടങ്ങിയ സ്റ്റേഷന് പരിധികളില്‍ പൂട്ടികിടക്കുന്ന ആളില്ലാത്ത വീടുകള്‍ പൊളിച്ച് അകത്ത് കയറി സ്വര്‍ണവും പണവും മോഷണം നടത്തിയിട്ടുണ്ട്. ഗോവയില്‍ പോയി ആര്‍ഭാട ജീവിതം നയിക്കുന്നതിനും ചൂതുകളിക്കുമാണ് പണം ചെലവഴിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
കളവ് നടന്ന് അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടാന്‍ അന്വേഷണ സംഘത്തിനായി. റൂറല്‍ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച സംഘത്തില്‍ ഇന്‍സ്പെക്ടര്‍ സ്റ്റെപ്റ്റോ ജോണ്‍, സബ് ഇന്‍സ്പെക്ടര്‍ ബി.എം. ചിത്തുജി, അസി. സബ് ഇന്‍സ്പെക്ടര്‍ പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സി.പി.ഒമാരായ ടി.എ. അഫ്സല്, ബെന്നി ഐസക് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.


