ജീവിത പങ്കാളിയും ബിസിനസ് പങ്കാളിയുമാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്: എറണാകുളത്ത് യുവതി പിടിയിൽ
text_fieldsഷംല ഷമീർ
പെരുമ്പാവൂർ: മാട്രിമോണിയൽ വെബ്സൈറ്റ് വഴിയും സമൂഹമാധ്യമങ്ങളിലൂടെയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയും ബിസിനസ് പങ്കാളിയുമാക്കാമെന്ന് വിശ്വസിപ്പിച്ച് പല പേരുകളിലായി പണം തട്ടിയെടുത്ത യുവതി പിടിയിൽ. ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പിടിയിലായത്. വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
2024 സെപ്റ്റംബർ മൂന്ന് മുതൽ നവംബർ 20 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായാണ് പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം കൈപ്പറ്റിയ ഇവർ യുവാവിനെ ബിസിനസ് പങ്കാളിയാക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല. യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ ഓടക്കാടിയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം, ആലുവ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാക്കളിൽ നിന്ന് സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി വിവരമുണ്ടെന്ന് പൊലീസ് പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ പരിചയത്തിലാകുന്ന യുവാക്കളിൽ നിന്ന് ആദ്യം ചെറിയ തുക ആവശ്യപ്പെടും. പിന്നീട് വിവാഹ വാഗ്ദാനം നൽകിയും ബിസിനസ് പങ്കാളിയാക്കാമെന്നും പറഞ്ഞ് കൂടുതൽ തുക വാങ്ങുകയാണ് പതിവ്. എറണാകുളത്തെ പ്രമുഖ മാളിലേക്ക് കാരിബാഗുകൾ എത്തിക്കുന്നതിന്റെ ഓർഡർ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷത്തോളം രൂപയും ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും തട്ടിയെടുത്തിട്ടുണ്ട്. തട്ടിപ്പിലൂടെ കരസ്ഥമാക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. ഇവർ വിവാഹിതയാണ്. കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടൊ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക് മീണയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, വിഷ്ണു മുരളി, എ.എസ്.ഐ എം.ബി. സുബൈർ, സീനിയർ സി.പി.ഒമാരായ രജിത് രാജൻ, എം.ബി. ജയന്തി, മുഹമ്മദ് ഷാൻ, സി.പി.ഒമാരായ എ.കെ. നജ്മി, സിബിൻ എന്നിവരാണുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


