തട്ടുകട പൊളിക്കലിലെ രാത്രിക്കൊള്ള; അഞ്ച് ദിവസത്തെ ചെലവ് എട്ട് ലക്ഷം
text_fieldsതൃക്കാക്കര നഗരസഭയിൽ അനധികൃത തട്ടുകടകൾ പൊളിച്ചുനീക്കുന്നു
കാക്കനാട്: തൃക്കാക്കര നഗരസഭ പരിധിയിലെ അനധികൃത വഴിയോര കടകൾ നീക്കം ചെയ്തതിൽ തീവെട്ടിക്കൊള്ളയെന്ന് ആക്ഷേപം. രാത്രിയിലെ വഴിയോര കടകൾ പൊളിക്കൽ ഒന്നാംഘട്ട പൂർത്തീകരണത്തിന് അഞ്ച് ദിവസത്തെ ബിൽ തുക 8.16 ലക്ഷം രൂപ. ഇതിൽ ജെ.സി.ബി, ടിപ്പർ വാടക വന്നിരിക്കുന്നത് നാല് ലക്ഷം രൂപയാണ്. പിക്കപ്പ് വാഹനം വാടകക്ക് എടുത്ത വകയിൽ 1.20 ലക്ഷം രൂപയും ഗ്യാസ് കട്ടർ വാടക 58500, ജനറേറ്റർ വാടക 45600, കാർ വാടക 17600, ലേബർ ചാർജ് 1.18 ലക്ഷം എന്നിങ്ങനെ 8,16,265 രൂപയുടെ ബില്ലാണ് ഒന്നാം ഘട്ടം നൽകിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ അസ്വാൻസായി നൽകിയിരുന്നു. ബാക്കി 3.16 ലക്ഷവും കൂടാതെ രണ്ടാംഘട്ട പൊളിക്കൽ പ്രവർത്തനത്തിന് അഞ്ച് ലക്ഷവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച നടക്കുന്ന കൗൺസിലിൽ അജണ്ടയായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനുവരി 4,6,9,13,15 തിയതികളിലായിരുന്നു വഴിയോര കടകൾ നീക്കം ചെയ്തത്. 43 വാർഡുകളിലെയും അനധികൃത വഴിയോരക്കടകൾ നീക്കം ചെയ്യുന്നതിന് കൗൺസിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ ടെണ്ടർ നടപടികളില്ലാതെ ഉദ്യോഗസ്ഥർ കരാറുകാരനേയും കൂട്ടി നേരിട്ട് പൊളിക്കാൻ ഇറങ്ങുകയായിരുന്നു. നഗരസഭ എൻജിനീയറിങ്, ഹെൽത്ത്, എൻ.യു.എൽ.എം വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരായിരുന്നു പൊളിക്കൽ നടപടിക്ക് നേതൃത്വം നൽകിയത്.
നഗരസഭക്ക് മാലിന്യ ശേഖരണത്തിന് ഉപയോഗിച്ചുവരുന്ന പിക്ക് അപ്പ് വാഹനങ്ങളും ഉദ്യോഗസ്ഥ യാത്ര സൗകര്യത്തിന് നിരവധി വാഹനങ്ങളും നിലവിലുള്ളപ്പോഴാണ് ലക്ഷങ്ങൾ ചിലവഴിച്ച് പുറത്ത് നിന്ന് വാഹനങ്ങൾ വാടകക്ക് എടുത്തത്.
കൂടാതെ ജെ.സി.ബി ഉൾപ്പെടെയുള്ളതിന്റെ വാടകയിലും പകൽകൊള്ള നടന്നതായും പരാതി നൽകിയതായി സുബൈർ ഉള്ളംപിള്ളി പറഞ്ഞു. നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നെങ്കിലും കൃത്യമായ മറുപടി ലഭ്യമായിട്ടില്ലന്നും ശനിയാഴ്ച വിജിലൻസിന് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി ഉത്തരവിന്റെ മറവിൽ ടെണ്ടർ നടപടികൾ സ്വീകരിക്കാതെ തട്ടിക്കൂട്ട് പൊളിച്ചു നീക്കലാണ് നിലവിൽ നടത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം.