നാല് വർഷത്തിനിടെ ജില്ലയിൽ പിടികൂടിയത് 85,629 ലിറ്റർ മദ്യം
text_fieldsതൊടുപുഴ: നിയമ നടപടികളും പരിശോധനകളും കർശനമാക്കുമ്പോഴും ജില്ലയിൽ അനധികൃത മദ്യനിർമാണവും വിപണനവും വ്യാപകമാകുന്നതായി കണക്കുകൾ. നാല് വർഷത്തിനിടെ എക്സൈസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത അനധികൃത മദ്യ ഇടപാടുകൾ സംബന്ധിച്ച കണക്കാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പരിശോധനയിൽ ജില്ലയിൽനിന്നും 85,629 ലിറ്റർ അനധികൃത മദ്യവും അനുബന്ധ വസ്തുക്കളുമാണ് പിടിച്ചെടുത്തത്. അനധികൃത മദ്യ ഇടപാടുകളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ 3534 പേർ പിടിയിലാകുകയും ചെയ്തിട്ടുണ്ട്.
വ്യാജ മദ്യം മുതൽ ബിയർ വരെ
ഗ്രാമ-നഗര വ്യത്യാസമില്ലാതെ വ്യാജമദ്യം മുതൽ അനധികൃത വിദേശമദ്യവും സ്പിരിറ്റും ചാരായവും ബിയറും വൈനുമെല്ലാം ഇക്കാലയളവിൽ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നുണ്ട്. ഇതോടൊപ്പം വ്യാജ വാറ്റിന് ഉപയോഗിക്കുന്ന വാഷും പിടികൂടി നശിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പിടികൂടി നാശിപ്പിച്ചതും വാഷാണ്. 67,348.5 ലിറ്ററാണ് നശിപ്പിച്ചത്. പിടികൂടിയവയിൽ രണ്ടാം സ്ഥാനം വിദേശ മദ്യത്തിനാണ്. 13,427.889 ലിറ്റർ മദ്യമാണ് ഇക്കാലയളവിൽ പിടികൂടിയത്. 1940.74 ലിറ്റർ ചാരായവും 699.3 ലിറ്റർ ബിയറും 423.05 ലിറ്റർ വ്യാജമദ്യവും ഇതോടൊപ്പം പിടികൂടിയിട്ടുണ്ട്.
‘കിക്കാ’വാൻ അരിഷ്ടവും
അരിഷ്ടത്തിലൂടെ ലഹരിയുടെ അനന്തസാധ്യതകൾ തേടുന്ന സംഘവും വ്യാപകമാണെന്നാണ് പരിശോധനകൾ തെളിയിക്കുന്നത്. നാല് വർഷത്തിനിടെ വിവിധ പരിശോധനകളിൽ എക്സൈസ് പിടിച്ചെടുത്തത് 1175.825 ലിറ്റർ അരിഷ്ടമാണ്. ആയുർവേദ ഷോപ്പുകളുടെയും മറ്റും മറവിലാണ് വിവിധങ്ങളായ പേരുകളിൽ വീര്യമേറിയ അരിഷ്ട വിൽപന. കൂടുതലും ഇടത്തരക്കാരും വിദ്യാർഥികളുമാണ് ഇതിന്റെ ആവശ്യക്കാർ. ഇതിന് പുറമെ 443 ലിറ്റർ കള്ളും 21 ലിറ്റർ വൈനും 423.05 ലിറ്റർ വ്യാജമദ്യവും പിടികൂടിയവയിൽ പെടുന്നുണ്ട്.
മദ്യക്കടത്ത്; പിടിയിലായത് 3534 പേർ
ജില്ലയിൽ മദ്യക്കടത്തുമായി ബന്ധപ്പെട്ട് നാല് വർഷത്തിനിടെ പിടിയിലായത് 3534 പേരാണ്. കഴിഞ്ഞ വർഷമാണ് കൂടുതൽ പേർ പിടിയിലായത്. 963 പേർ. 2021ൽ 654 പേരും 22ൽ 847 പേരും 2023ൽ 793 പേരും പിടിയിലായി. ഈ വർഷം മാർച്ച് വരെ പിടിയിലായത് 279 പേരാണ്. ഇക്കാലയളവിൽ 259.2 ലിറ്റർ ചാരായം, 50.6 ലിറ്റർ ബിയർ,1099.91 ലിറ്റർ വിദേശ മദ്യം, 35 ലിറ്റർ കള്ള്, 1010 ലിറ്റർ വാഷ് എന്നിവയും പിടികൂടി.