ശ്മശാനത്തിൽ അതിക്രമിച്ചു കയറി സംസ്കാരം നടത്തിയെന്ന് പരാതി
text_fieldsഅടിമാലി: ശ്മശാനത്തിൽ അതിക്രമിച്ചു കയറി ശവസംസ്കാരം നടത്തിയതായി പൊലീസിൽ പരാതി. അവശക്രൈസ്തവ സംരക്ഷണ സമിതിയുടെ അധീനതയിലുള്ള പഴയവിടുതിയിലെ ശ്മശാനത്തിൽ മറ്റൊരു സംഘടനയിൽപ്പെട്ട ചിലർ അവരുടെ പുരോഹിതരുമായി ചേർന്ന് ശ്മശാനത്തിന്റെ പൂട്ട് തകർത്ത് അകത്തു കയറി ശവസംസ്കാരം നടത്തിയെന്നാണ് പരാതി. അവശ ക്രൈസ്തവ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്.
പട്ടികജാതിയിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവർക്ക് മാത്രമായി ഉപയോഗിച്ചു വരുന്നതാണ് ശ്മശാനം. രാജാക്കാട് പഞ്ചായത്തിലെ പഴയവിടുതി കരയിൽ സർവെ 180/41ൽപ്പെട്ട 75 സെന്റ് സ്ഥലമാണിത്. മെയ് ആറിന് സേനാപതിയിലെ രണ്ട് പുരോഹിതന്മാരായ ഫാ. ബാബു ജേക്കബ്, ഫാ. ജോർജ് ജേക്കബ് എന്നിവരുടെ ഒത്താശയോടെയാണ് ശവസംസ്കാരം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
സമുദായ ഐക്യം തകർക്കാനും ചേരിതിരിവ് സൃഷ്ടിക്കാനുമാണ് നീക്കമെന്നും ഇതിനെതിരെ കേസെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. രാജാക്കാട് നടന്ന വാർത്തസമ്മേളനത്തിൽ സമിതി ഭാരവാഹികളായ കെ.സി ഷാജി, എം.ജോർജ്കുട്ടി, പി.ഐ അനിൽ, ജിജോ കെ. ജോസ്, എൻ.ജെ സണ്ണി, പി.വൈ.റോയി, എൻ.ഡി ജോൺ, ജോയി മാത്യു എന്നിവർ പങ്കെടുത്തു.