കര്‍ഷക വിപണികള്‍ പൂട്ടി, പച്ചക്കറികൃഷി കുറഞ്ഞു; അനങ്ങാതെ സർക്കാറും തദ്ദേശസ്ഥാപനങ്ങളും
text_fieldsഅടിമാലി: ഏത്തക്കായ, പാവല്‍, പടവല്‍ തുടങ്ങിയ കൃഷികള്‍ ജില്ലയില്‍ ഇല്ലാതാകാൻ തുടങ്ങിയിട്ടും തിരിച്ച് കൊണ്ടുവരാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നടപടിയില്ല.
ടണ്‍കണക്കിന് എത്തക്കയും പച്ചക്കറികളും കയറ്റി അയച്ചിരുന്ന ജില്ലയില്‍ അയല്‍ ജില്ലകളില്‍നിന്നും തമിഴ്നാട്ടില്‍നിന്നും ഇപ്പോള്‍ പച്ചക്കറികളും ഏത്തക്കയും ഇറക്കുമതി ചെയ്യുകയാണ്. വട്ടവട, കാന്തലൂര് മേഖലയിലെ ശീതകാല പച്ചക്കറി കൃഷിക്കാര്‍ മാത്രമാണ് വ്യവസായ അടിസ്ഥാനത്തില്‍ ജില്ലയില്‍ വ്യാപകമായി പച്ചക്കറി കൃഷി ഇറക്കുന്നത്.
നേരത്തേ വി.എഫ്.പി.സി.കെയുടെ നേത്യത്വത്തില്‍ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും അഞ്ചിലധികം കര്‍ഷക വിപണികള്‍ തുടങ്ങിയിരുന്നു. ഏത്തക്കായ, പാവല്‍, പടവലം, ചേന, ചേമ്പ്, മരച്ചീനി തുടങ്ങി എല്ലായിനം പച്ചക്കറികളും ഇതര വസ്തുക്കളും ജനകീയ കമ്മിറ്റി സഹകരണ സംഘങ്ങള്‍ രൂപവത്കരിച്ച് വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇവയൊന്നും ഇപ്പോൾ കാണാനില്ല. ഇതിന് പുറമെ സര്‍ക്കാര്‍ അവഗണനയും ഇടനിലക്കാരുടെ ചൂഷണവും മൂലം കര്‍ഷകര്‍ വലിയ തിരിച്ചടിയാണ് നേരിടുന്നത്. പച്ചക്കറി ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പും കൃഷി ഭവനുകളും കര്‍ഷകരെ സഹായിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുമില്ല.
തദ്ദേശ സ്ഥാപനങ്ങളാണെങ്കില്‍ ഇത്തരം പ്രശ്നം കണ്ടില്ലെന്ന ഭാവമാണ്. ഇതോടെ പച്ചക്കറികള്‍ക്ക് വിപണി കണ്ടെത്താനാകാതെ കര്‍ഷകര്‍ തന്നെ പിന്തിരിഞ്ഞ അവസ്ഥയാണ്. വട്ടവടയില്‍നിന്നും മാങ്കുളത്തുനിന്നും വലിയ തോതില്‍ ജൈവ പച്ചക്കറികള്‍ കോട്ടയം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ എത്തിച്ച് വില്പന നടത്തിയിരുന്നു.
അവയും ഇപ്പോള്‍ നിലച്ച അവസ്ഥയിലാണ്. സംസ്ഥാനത്ത് നേന്ത്രവാഴ ഉൽപാദനത്തില് രണ്ടാംസ്ഥാനത്തുള്ള ഇടുക്കിയില്‍ കര്‍ഷകരും വിപണി കണ്ടെത്താന്‍ കഴിയാതെ വിഷമത്തിലാണ്.
മെച്ചപ്പെട്ട വിലയുള്ളപ്പോഴും വില്പന തീർത്തും കുറവാണ്. വ്യാപാരസ്ഥാപനങ്ങളില്‍ കച്ചവടം പകുതിയായി കുറഞ്ഞതോടെയാണ് കര്‍ഷകരുടെ വിളകള്‍ക്ക് ആവശ്യക്കാരില്ലാതായത്.