സംരക്ഷിക്കൻ ആളില്ലാതെ സർക്കാർ ക്വാർട്ടേഴ്സുകൾ; ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നു
text_fieldsകരിമണലിൽ ഇടിഞ്ഞ് നശിക്കുന്ന ക്വാർട്ടേഴ്സുകളിൽ ഒന്ന്
അടിമാലി: ഡാമുകളുടെയും വൈദ്യുതി നിലയങ്ങളുടെയും നിർമാണകാലത്ത് ഉണ്ടാക്കിയ ക്വാർട്ടേഴ്സുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു. ഇടുക്കി, ലോവർ പെരിയാർ, പൊന്മുടി, കത്തിപ്പാറ, വെള്ളത്തൂവൽ, ചിത്തിരപുരം, മൂന്നാർ, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലായി 1200ഓളം ക്വാർട്ടേഴ്സുകളാണ് സംരക്ഷിക്കൻ ആളില്ലാതെ നശിക്കുന്നത്.
പൊന്മുടി, വെള്ളത്തൂവൽ, ചിത്തിരപുരം എന്നിവിടങ്ങളിൽ 80 ശതമാനം ക്വർട്ടേഴ്സുകളും നശിച്ചുകഴിഞ്ഞു. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടങ്ങളാണ് വർഷങ്ങളായി പരിപാലനം ഇല്ലാതെ നശിക്കുന്നത്. റോഡരികിലും അല്ലാത്തതുമായ ഒറ്റനിലയുള്ള മികച്ച കെട്ടിടം പൂർണമായും കാടുകയറിയ നിലയിലാണ്. കെട്ടിടത്തിലും പരിസരങ്ങളിലും വർഷങ്ങളായി ആളനക്കം ഇല്ലാത്തതിനാൽ മുറ്റത്തും കെട്ടിടത്തോടു ചേർന്നും കാടുപൊങ്ങി കെട്ടിടം മൂടിയ നിലയിലാണ്. മിക്ക കെട്ടിടങ്ങളും നിലംപൊത്താറായ നിലയിലാണ്.
കാട് വളർന്നതിനാൽ ഈ പ്രദേശങ്ങളിൽ ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. കാടുകയറിയ കെട്ടിടത്തിനു സമീപത്തായി വീടുകളുമുണ്ട്. ഇവരുടെ ജീവിതത്തിന്റെ സ്വസ്ഥതകൂടി ഭീഷണിയിലായി. കെട്ടിടം കാടുകയറി നശിക്കുന്നതിന് പരിഹാരം കാണണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
'ക്വാർട്ടേഴ്സുകൾ വിനോദസഞ്ചാരത്തിന് തുറന്നു നൽകണം'
അടിമാലി: അണക്കെട്ടുകളും വൈദ്യുതി നിലയങ്ങളും ജില്ലയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളും സഞ്ചാരികളുടെ ഇടത്താവളങ്ങളുമാണ്. അണക്കെട്ടുകളിൽ സഞ്ചാരികൾക്ക് ബോട്ടിങ് സൗകര്യങ്ങളും ഉണ്ട്. ഈ സാഹചര്യത്തിൽ നശിക്കുന്ന ക്വാർട്ടേഴ്സുകൾ അറ്റകുറ്റപ്പണി നടത്തി വിനോദസഞ്ചാരികൾക്കായി നൽകണം.
ഇപ്പോൾ ഈ സ്ഥലങ്ങളിൽ റിസോർട്ടുകളും ഹോസ്റ്റേകളും മറ്റും 5000 രൂപക്ക് മുകളിൽ ഈടാക്കുമ്പോൾ സാധാരണക്കാർക്ക് താങ്ങാവുന്ന വിധത്തിൽ ക്വാർട്ടേഴ്സുകൾ നൽകിയാൽ വലിയ വരുമാനം ഉണ്ടാക്കാൻ കഴിയും.
‘സർക്കാർ ജീവനക്കാർക്കും ക്വാർട്ടേഴ്സുകൾ നൽകണം’
അടിമാലി: ജില്ലയിൽ വിദൂര സ്ഥലങ്ങളിൽനിന്ന് നൂറുകണക്കിന് സർക്കാർ ജീവനക്കാർ സ്വകാര്യ വ്യക്തികളുടെ വീടുകൾ വാടകക്ക് എടുത്ത് താമസിക്കുന്നു. നേരത്തേ ഇത്തരം ക്വാർട്ടേഴ്സുകൾ എല്ലാ ജീവനക്കാർക്കും നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ വൈദ്യുതി വകുപ്പ് ജീവനക്കാർക്ക് മാത്രമാണ് നൽകുന്നത്.