ഓപറേഷന് കുബേര നിശ്ചലം; ഹൈറേഞ്ചിൽ വലവിരിച്ച് വട്ടിപ്പലിശ സംഘം
text_fieldsഅടിമാലി: ഹൈറേഞ്ച് വീണ്ടും ബ്ലേഡ് മാഫിയയുടെ പിടിയിലേക്ക്. കഴുത്തറപ്പന്‍ പലിശയുമായി അതിര്‍ത്തി ജില്ലകളില്‍നിന്നും തമിഴ്നാട്ടില്‍നിന്നും വട്ടിപ്പലിശക്കാര്‍ ഹൈറേഞ്ചിലെ ഭൂരിഭാഗം മേഖലയും പിടിമുറുക്കി.ഇപ്പോള്‍ ബ്ലേഡിന് ഇരയാകുന്നവരിലേറെയുംa സ്ത്രീകളും വീട്ടമ്മമാരുമാണ്. മൈക്രോ യൂനിറ്റുകളുടെ അടിസ്ഥാനത്തിലും വ്യക്തിഗത അനുപാതത്തിലുമാണ് ഇപ്പോള്‍ വായ്പകള്‍ നല്‍കുന്നത്.
കൊള്ളപ്പലിശക്കാര്‍ ഇപ്പോള്‍ 26 മുതല്‍ 30 ശതമാനംവരെ പലിശയാണ് ഈടാക്കുന്നത്. വാങ്ങുന്ന തുകക്ക് പത്തുദിവസം കൂടുമ്പോള്‍ പത്തുശതമാനമെന്ന തോതില്‍ പലിശപ്പണം നല്‍കണം.100 ദിവസം, 200 ദിവസം,100 ആഴ്ച, ആഴ്ച എന്നിങ്ങനെയാണ് വായ്പ അനുവദിക്കുന്നത്.
സര്‍ക്കാർ രജിസ്ട്രഷനുളള സ്ഥാപനങ്ങള്‍ 40000 രൂപ 100 ആഴ്ചത്തേക്ക് വായ്പ നല്കുബോള് 1250 രൂപ ആദ്യം തന്നെ ഈടാക്കും. 500 രൂപ വീതം 100 ആഴ്ച പിരിച്ചെടുക്കുബോള് 11250 രൂപയാണ് അധികമായി വാങ്ങുന്നത്.ഇത് സ്വകര്യവ്യക്തികളുടേതാകുമ്പോള് 15000 മുതല്‍ 20000 രൂപവരെയായി ഉയരും.തിരിച്ചടവിന്റെ ക്രമം തെറ്റിയാല്‍ പിന്നെ ദിവസപലിശയെന്ന നിലയില്‍ തുക കുത്തനെ ഉയരുന്നു. ബ്ലേഡ് മാഫിയക്ക് മൂക്കുകയറിടാന്‍ നടപ്പാക്കിയ ഓപറേഷന് കുബേര മരവിച്ച അവസ്ഥയിലാണ്. സര്‍ക്കാറിന്റെ ലഘു ഗ്രാമീണവായ്പ പദ്ധതിയായ ‘മുറ്റത്തെ മുല്ല’ വിജയകരമായിട്ടും ബ്ലേഡിന് ഇടിവൊന്നുമുണ്ടായിട്ടില്ല. പരാതികിട്ടിയാല്‍ ഉടന്‍ നടപടിയെന്നാണ് പൊലീസ് വിശദീകരണം.
കുബേര എന്ന പേരില്‍ പരിശോധനയില്ലെങ്കിലും വട്ടിപ്പലിശ സംബന്ധിച്ച പരാതി ലഭിച്ചാല്‍ മണിലെന്‍ഡിങ് ആക്ട് പ്രകാരമോ പണംതട്ടിപ്പ് നടത്തിയതിനോ കേസെടുത്ത് അന്വേഷിക്കാറുണ്ടെന്നാണ് പൊലീസ് വകുപ്പിന്റെ വിശദീകരണം. ചെക്ക് കേസുകളില്‍ തട്ടിപ്പ് നടത്തുന്ന ബ്ലേഡ് കാരുമുണ്ട്. പലകേസുകളിലും പണം നല്‍കിയതിന്റെ തെളിവില്ലാതെ വരുന്നത് തടയാന്‍ ഇടപാടുകാര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി പണം നല്കുന്നു. ആവശ്യമായ തുകയുടെ ഇരട്ടി ബാങ്ക് വഴി നല്കിയ ശേഷം ഇത് തിരികെ വാങ്ങും പലിശക്കാര്‍ക്കെതിരേ പണം വാങ്ങിയയാള്‍ കേസുമായി പോയാല്‍ പണം കൈമാറിയ രേഖയാണ് ബ്ലേഡുകാര്‍ ആദ്യം ഹാജരാക്കുക. കൊടുത്ത പണമാണ് തിരികെ ചോദിക്കുന്നതെന്ന രീതിയില്‍ കാര്യങ്ങളെത്തിച്ചാല്‍ നടപടിയില്‍നിന്ന് ഒഴിവാകുകയും ചെയ്യാം. ഇടപാടുകാരനുമായി കേസുണ്ടായാല്‍ നിയമപരമായി നേരിടാമെന്ന തന്ത്രവും ഇതിന് പിന്നിലുണ്ട്.പണം എളുപ്പം തിരിച്ച് പിടിക്കാമെന്നതാണ് സ്ത്രീകള്‍ക്ക് വായ്പ നല്കാന് കാരണം.


