ചായക്കടയിലെ ചൂട് രാഷ്ട്രീയ വർത്തമാനം
text_fieldsമാങ്കുളം വേലിയാംപാറയിലെ മാലിയിൽ തങ്കപ്പന്‍റെ കടയിലെ ചർച്ച
അടിമാലി: തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുകയാണ്. നാലാൾ കൂടുന്നിടത്തെല്ലാം ചർച്ച തെരഞ്ഞെടുപ്പ് തന്നെ. മാങ്കുളം പഞ്ചായത്തിലെ വേലിയാംപാറയിലെ മാലിയിൽ തങ്കപ്പന്‍റെ ചായക്കടയിലും ഇതുതന്നെയാണ് മുഖ്യവിഷയം. പൊതുയോഗവും വാഹന പ്രചാരണ ജാഥകളുമൊന്നും തുടങ്ങിയില്ലെങ്കിലും ഇവിടെ തെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ്. ഗോപിമണിയും ഗോപി ചക്കനും ഷാജി മോനുമൊക്കെ സർക്കാറിനെ വിമർശിക്കുമ്പോൾ അജിമോനും വിശ്വംഭരനുമൊക്കെ പറയാനുള്ളത് സർക്കാറിന്‍റെ നല്ല പ്രവൃത്തികളെക്കുറിച്ച്. ഇതോടെ കൈയിലിരിക്കുന്ന ചായക്കൊപ്പം ചർച്ചയും ചൂടുപിടിക്കുന്നു.
രാവിലെ പത്രങ്ങൾ നിവർത്തിപ്പിടിച്ച് തുടങ്ങുന്ന ചർച്ചയാണ്. നാട്ടിന്‍പുറങ്ങളിലെ വഴിപ്രശ്നങ്ങള്‍ മുതല്‍ ഇന്ത്യ-പാക് സംഘര്‍ഷവും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ പ്രശ്നങ്ങൾ തുടങ്ങി എതിരാളികളെ കടന്നാക്രമിക്കാനുള്ള വിഷയങ്ങൾ വളരെ പെട്ടെന്നാണ് സംസാരത്തിനിടെ ഓരോരുത്തരും എടുത്തിടുന്നത്. വന്യമൃഗ പ്രശ്നം, ശബരിമല സ്വർണക്കടത്ത്, വിലക്കയറ്റം, സ്ഥാനാർഥികളുടെ നിറംപിടിപ്പിച്ച ഗോസിപ്പുകൾ എന്നിവയെല്ലാം ആരോപണ പ്രത്യാരോപണ വിഷയമാകുന്നുണ്ട്.
മലയോരത്തെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാത്തത് ഇത്തവണ വെല്ലുവിളിയാകുമെന്ന് യു.ഡി.എഫ് അനുകൂലികൾ പറയുമ്പോൾ അത് പരിഹരിക്കാനെടുത്ത നടപടികളെക്കുറിച്ച് ഭരണപക്ഷം വാചാലരാകും. വന്യമൃഗശല്യവും ചർച്ചയിലെ പ്രധാന വിഷമയാണ്. വികസന നേട്ടമാണ് എൽ.ഡി.എഫിന്‍റെ മുഖ്യആയുധം, പെൻക്ഷൻ വർധന ഉൾപ്പെടെ നിരവധി ഘടകങ്ങൾ മുതൽക്കൂട്ടായി എൽ.ഡി.എഫ് ക്യാമ്പിലുള്ളത്. തെരഞ്ഞെടുപ്പ് കഴയുന്നത് വരെ ഇവിടെ നിന്നുയരുന്നത് ഇനി ചൂടൻ ചർച്ചകളാണെന്ന കാര്യം തീർച്ച.


