ഏലം മോഷ്ടാക്കൾ വിലസുന്നു
text_fieldsകട്ടപ്പന: ഏലത്തോട്ടങ്ങളിൽ മോഷണം വ്യാപകമാകുന്നു. മോഷണം പ്രതിരോധിക്കാൻ തോട്ടങ്ങളിൽ സി.സി ടി.വിയും കാവൽക്കാരെയും ഏർപ്പെടുത്തി രാപ്പകൽ കാവലിരിക്കേണ്ട ഗതികേടിലാണ് ഉടമകൾ. ഏലക്ക വില ഉയർന്നു നിൽക്കുന്നതാണ് മോഷണം വ്യാപകമാകാൻ കാരണം.
ഏലക്ക കിലോക്ക് 2000 മുതൽ 2600 രൂപ വരെ വിലയുണ്ട്. ഈ വില മോഹിച്ചാണ് മോഷ്ടാക്കാൾ ഏല തോട്ടങ്ങളിൽനിന്ന് പച്ച ഏലക്ക മോഷ്ടിച്ചു കടത്തുന്നത്. ഇതിന് തടയിടാൻ തോട്ടങ്ങൾ കേന്ദ്രികരിച്ച് രഹസ്യമായി സി.സി ടി.വി സ്ഥാപിക്കുകയും കാവൽക്കരെ നിയോഗിക്കുകയും ചെയ്തിട്ടും മോഷണത്തിന് കുറവില്ലാത്തതാണ് കർഷകരെ ആശങ്കയിലാക്കുന്നത്.
രണ്ട് രീതിയിലാണ് മോഷണം നടക്കുന്നത്. തോട്ടങ്ങളിൽ ഇരുട്ടിന്റെ മറ പറ്റി പച്ച ഏലക്ക പറിച്ചെടുത്ത് കടത്തുന്നതാണ് ഒന്നാമത്തെ രീതി. ഇതുകൂടാതെ ഏലത്തിന്റെ ശരം ചെത്തി കൊണ്ട് പോകുന്നതാണ് മറ്റൊരു രീതി. ഇതിൽ ഏലം കർഷകർക്ക് കനത്ത നഷ്ടത്തിനും കൃഷി നാശത്തിനും ഇടയാക്കുന്നത് ശരം ചെത്തികൊണ്ട് പോകുന്നതാണ്.
ഒരു വർഷം ചെറുതും വലുതുമായ പത്തിലേറെ ഏലക്ക മോഷണ കേസുകളാണ് ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും രജിസ്റ്റർ ചെയ്യുന്നത്. ഒട്ടുമിക്ക കേസുകളിലും ഏലത്തോട്ടങ്ങളിൽ നിന്ന് പച്ച ഏലക്ക മോഷണമാണ് നടന്നിട്ടുള്ളത്. ബാക്കിയുള്ളവ ഏലം സ്റ്റോറുകളിൽനിന്ന് ഏലക്ക വ്യാപാര കേന്ദ്രങ്ങളിൽ നിന്നുമാണ്. തോട്ടങ്ങളിലെ മോഷണങ്ങളിൽ ഭൂരിഭാഗവും ശരമുൾപ്പെടെ മുറിച്ച് കടത്തുന്ന കേസാണ്.
ഏലത്തിന്റെ തട്ട നട്ട് രണ്ടുവർഷം കഴിയുമ്പോഴാണ് വിളവെടുപ്പ് നടത്തുന്നത്. ഇതിൽ പുതിയ ചിമ്പ് ഒരുവർഷം പൂർത്തിയായശേഷം ആയിരിക്കും കായ് ഉണ്ടാകുന്ന ശരം കിളിർക്കുന്നത്. തുടർന്ന് കൃത്യമായ കൃഷി പരിപാലനത്തിലൂടെയാണ് കർഷകർ ഏലക്ക വിളവെടുപ്പിന് പാകമാക്കുന്നത്. ഇതിന് ഒട്ടേറെ അധ്വനവും തൊഴിലാളികളുടെ സഹായവും വേണം.
ഇങ്ങനെ വർഷങ്ങളുടെ പ്രയത്നത്തിലൂടെ പരിപാലിച്ചുപോരുന്ന ഏല ചെടികളുടെ ശരമുൾപ്പെടെയാണ് മോഷ്ടാക്കൾ ചെത്തിയെടുക്കുന്നത്. ശരം ചെത്തിയെടുക്കുന്നതോടെ ആ ചിമ്പിലെ കായ്ഫലം ഇല്ലാതാകുന്നു. ഈ ചിമ്പിൽ മറ്റൊരു ശരം പൊട്ടി മുളക്കാറില്ല. അഥവാ അങ്ങനെ ഉണ്ടായാലും ശരത്തിന് ആരോഗ്യം കുറവായിരിക്കും. പിന്നീട് തട്ടയിൽ പുതിയ ചിമ്പ് മുളച്ച് പാകമായി പുതിയ ശരം വളർന്ന ശേഷമേ ഏലക്ക ഉണ്ടാകുകയുള്ളൂ. ഇതിന് ഏകദേശം ഒന്നര വർഷത്തോളം സമയമെടുക്കും.
കഴിഞ്ഞദിവസം വാലുമേൽ ജോസഫ് പാക്കോ എന്നയാൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന ഏലത്തോട്ടത്തിൽനിന്ന് ശരമുൾപ്പെടെ പറിച്ചുകടത്താൻ ശ്രമിച്ച മുണ്ടക്കയം കൂട്ടിക്കൽ കുന്നേൽപറമ്പിൽ സുബിൻ വിശ്വംഭരനെ പൊലീസ് പിടികൂടിയിരുന്നു. മുമ്പും ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.
വളം കീടനാശിനി എന്നിവയുടെ വില വർധനവും തൊഴിലാളികളെ ലഭിക്കാനില്ലാത്തതും കൂലി വർധനവും കർഷകർ നേരിടുന്നതിനിടയായിലാണ് മോഷണ ശല്ല്യവും വർധിച്ചത്. ഇതിന് പുറമെ കാലാവസ്ഥാ വ്യതിയാനവും വിവിധങ്ങളായ കീടബാധയും കർഷകർക്ക് തിരിച്ചടി യാകുന്നു. മോഷണം തടയാൻ പൊലീസ് കർശന നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപെടുന്നത്.