ജീവിതത്തിലേക്ക് കൈപിടിക്കാൻ ഐറിന് മുഖ്യമന്ത്രിയുടെ സഹായഹസ്തം
text_fieldsഐറിനും കുടുംബാംഗങ്ങളും ബിനോയി വർക്കിയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടപ്പോൾ
ചെറുതോണി: വിദേശത്തുവെച്ച് ശരീരമാസകലം പൊള്ളലേറ്റ് മരണത്തെ മുഖാമുഖംകണ്ട 10 വയസ്സുകാരന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ സഹായഹസ്തം. ഒമാനിൽവെച്ചുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ ഐറിനാണ് ജീവിതത്തിലേക്കു തിരിച്ചുവരാൻ മുഖ്യമന്ത്രി രക്ഷകനായത്.ചുരുളി ആൽപ്പാറ സ്വദേശി തെങ്ങോട്ടുവിളയിൽ ബിനുവിന്റെയും ക്രസ്റ്റീനയുടെയും മൂന്നു മക്കളിൽ രണ്ടാമനാണ് ഐറിൻ. ബിനു ഒമാനിൽ ഡ്രൈവറും ക്രസ്റ്റീന സ്വകാര്യ ആശുപത്രിയിൽ നഴ്‌സുമാണ്. 2025 ജൂലൈ 26ന് രാത്രി 12ന് എ.സിയിൽനിന്ന് തീപടർന്ന് വീട്ടിലുണ്ടായിരുന്ന അഞ്ചുപേർക്കും പൊള്ളലേറ്റു. 70 ശതമാനത്തോളം പൊള്ളലേറ്റത് ഐറിനായിരുന്നു.
അവിടെ അഞ്ചുപേരുടെ ചികിത്സ വന്നതോടെ ലക്ഷങ്ങൾ ബാധ്യതയായി. പിന്നീട് അയൽവാസിയും മുൻ ഇടുക്കി ബ്ലോക്ക് മെംബറുമായ ബിനോയി വർക്കി ഇടപെട്ട് ഇവരെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു. ഐറിനെ ഇവിടെനിന്ന് വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ഹോസ്പിറ്റലിലെത്തിച്ചു. ഐറിൻ ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കിൽ ഭീമമായ തുക വേണം. തുടർന്ന് ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച മുഖ്യമന്ത്രി ചികിത്സാചെലവ് പൂർണമായും ഏറ്റെടുക്കുകയായിരുന്നു. സർക്കാർ ചെലവിൽ ചികിത്സിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടായാൽ മുഴുവൻ ചികിത്സാതുകയും സ്വന്തം നിലയിൽ വഹിക്കുമെന്നും കുടുംബത്തിനു ഉറപ്പുനൽകി.


