ഉരുൾപൊട്ടലിൽ പുനർജന്മം; 28 വർഷത്തിനുശേഷം റീനയെത്തേടി മരണമെത്തി
text_fieldsറീന
ചെറുതോണി: ഒരു രാത്രി മുഴുവൻ മണ്ണിനടിയിൽ കിടന്ന് മരണത്തിൽനിന്ന് രക്ഷപ്പെട്ട റീനയെ തേടി 28 വർഷത്തിനുശേഷം മരണമെത്തി. പഴമ്പള്ളിച്ചാൽ ഉരുൾപൊട്ടലിൽ 13 വയസ്സുള്ളപ്പോൾ മണ്ണിനടിയിൽ മരണത്തെ മുഖാമുഖം കണ്ട റീനയാണ് മരണത്തിന് കീഴടങ്ങിയത്. കരിമ്പൻ പുത്തൻപുരക്കൽ ഷൈജുവിന്റെ ഭാര്യ റീനക്ക് നടുക്കുന്ന ഓർമയായിരുന്നു 28 വർഷം മുമ്പ് നടന്ന സംഭവം.
വീട്ടിൽ അപ്പൻ ലൂക്കോസ്, അമ്മ മോനിക്ക, സഹോദരൻ റോയിയും കൂടാതെ മഴയെ പേടിച്ച് അയൽവക്കത്തുനിന്ന് രാത്രി അഭയം തേടിയവരും വീട്ടിൽ ഉണ്ടായിരുന്നു. രാത്രി ഏഴ് മണി കഴിഞ്ഞുകാണും മലമുകളിൽനിന്ന് കല്ലും മണ്ണും പാഞ്ഞുവരുന്നത് മാത്രം ഓർമയുണ്ടായിരുന്നുവെന്ന് റീന പറയുമായിരുന്നു. പിന്നെ രക്ഷാപ്രവർത്തകരാണ് മണ്ണിനടിയിൽനിന്ന് എടുത്തത്. കണ്ണുതുറക്കുമ്പോൾ അടിമാലി താലൂക്ക് ആശുപത്രിയിലാണ്. ഉരുൾപൊട്ടലിൽ അമ്മ മോനിക്കയും സഹോദരൻ റോയിയും അയൽപക്കത്തുനിന്ന് അഭയം തേടിവന്ന ആറു വയസ്സുകാരൻ ഉല്ലാസും മരിച്ചു. അപ്പനും താനും രക്ഷപ്പെട്ടു. അന്ന് മൂന്ന് കുടുംബങ്ങളിൽ നിന്നായി ഒമ്പത് പേർ മരിച്ചു. ഒരാളെ കാണാതായി. പിറ്റെ ദിവസം ആശുപത്രിയിൽനിന്നാണ് അമ്മയെയും സഹോദരനെയും കാണാൻ കൊണ്ടുപോയത്.
അമ്പതോളം വീടുകൾ പൂർണമായും എഴുപതോളം വീടുകൾ ഭാഗികമായും തകർന്നു. ഉറ്റവരുടെ മരണത്തിന്റെ ഓർമകളുമായി കഴിയുമ്പോഴാണ് കരിമ്പൻ കുട്ടപ്പൻസിറ്റിയിൽ പുത്തൻപുരക്കൽ ഷൈജു റീനയെ വിവാഹം ചെയ്യുന്നത്. ഒരു മകനുണ്ട് അലൻ. ഉരുൾപൊട്ടലിൽ ഭാര്യയും കിടപ്പാടവും നഷ്ടപ്പെട്ട റീനയുടെ അപ്പൻ തുരുത്തേൽ ലൂക്കോസ് വീണ്ടും വിവാഹം കഴിച്ചു. സർക്കാർ നഷ്ടപരിഹാരമായി നാല് സെന്റ് സ്ഥലവും വീടും വാളറ പത്താംമൈലിൽ നൽകി. അവിടെയാണ് ലൂക്കോസ് കുടുംബസമേതം താമസിക്കുന്നത്. റീനയുടെ മൃതദേഹം കരിമ്പൻ സെന്റ് മേരീസ് പള്ളിയിൽ സംസ്കരിച്ചു.