റോഡില്ല: ഇടുക്കി മെഡിക്കൽ കോളജിലെ ഓക്സിജൻ പ്ലാന്റ് പ്രവർത്തനക്ഷമമായില്ല
text_fieldsപണി പൂർത്തിയായിട്ടും പ്രവർത്തിപ്പിക്കാൻ കഴിയാത്ത ഇടുക്കി മെഡിക്കൽ കോളജിലെ ഓക്സിജൻ പ്ലാന്റ്
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ രണ്ടുകോടി രൂപ മുടക്കി നിർമിച്ച ഓക്സിജൻ പ്ലാന്റ് റോഡില്ലാത്തതിനാൽ പ്രവർത്തനക്ഷമമായില്ല. നിർമാണം പൂർത്തിയായതിനെത്തുടർന്ന് 10,000 ലിറ്റർ ഓക്സിജനുമായി വന്ന ബുള്ളറ്റ് ടാങ്ക് റോഡില്ലാത്തതിനാൽ പ്ലാന്റിന്റെ സമീപത്തുപോലും എത്താൻ കഴിയാതെ മടങ്ങി.
അതിനുശേഷം ഓക്സിജൻ പ്ലാന്റ് പൂർത്തിയായെന്നും കരാറനുസരിച്ച് ഓക്സിജൻ നിറച്ചുതരാൻ തയാറാണെന്നും ആവശ്യമായ റോഡും അനുബന്ധ സൗകര്യങ്ങളുമൊരുക്കി നൽകണമെന്നുമാവശ്യപ്പെട്ട് 15 ദിവസം കൂടുമ്പോൾ മെഡിക്കൽ കോളജ് അധികാരികൾക്ക് നോട്ടീസ് നൽകിക്കൊണ്ടിരിക്കുകയാണ് ഓക്സിജൻ കമ്പനി.
പ്ലാന്റ് കാലാവധി ജൂലൈയിൽ തീരുന്നതോടെ അവരുടെ ഉത്തരവാദിത്തം തീരും. റോഡ് നിർമിച്ചുനൽകാൻ രണ്ടുവർഷ കാലാവധിയിൽ 17 കോടി രൂപക്ക് കിറ്റ്കോക്ക് കരാർ നൽകിയിരുന്നു. സെപ്റ്റംബറിൽ കരാർ കാലാവധിയും തീരും. പക്ഷേ, റോഡുപണി പൂർത്തിയാക്കാനും പണി ചെയ്യിക്കാനും അധികാരികൾക്ക് താൽപര്യമില്ലെന്നാണ് ആക്ഷേപം.
ഇക്കാര്യത്തിൽ ജനപ്രതിനിധികളും താൽപര്യം കാണിക്കുന്നില്ല. കാലാവധി തീരുന്നതോടെ ഓക്സിജൻ പ്ലാന്റിന് നൽകിയ രണ്ടുകോടി രൂപ പാഴാകും. വീണ്ടും കരാർ വിളിക്കേണ്ടിവരും. ഇതു വീണ്ടും കോടികളുടെ നഷ്ടത്തിനു ഇടവരുത്തും.