വഞ്ചിക്കവലയില്‍ തർക്കഭൂമിയിൽ മാലിന്യം തള്ളൽ വ്യാപകം
text_fieldsചെറുതോണി: വഞ്ചിക്കവലയില്‍ തര്‍ക്കത്തില്‍ കിടക്കുന്ന കെ.എസ്.ഇ.ബിയുടെ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതുമൂലം യാത്രക്കാരും സമീപവാസികളും ബുദ്ധിമുട്ടുന്നു.
50 ഏക്കര്‍ സ്ഥലമാണ് തര്‍ക്കംമൂലം ഉടമസ്ഥരില്ലാതെ കാടുകയറി നശിക്കുന്നത്. രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടേയും മയക്കുമരുന്ന് വില്‍പനക്കാരുടേയും താവളമായി മാറിയിട്ടുണ്ട്.
സമീപ പ്രദേശങ്ങളില്‍നിന്ന് കേടായ ഭക്ഷണപദാർഥങ്ങളും ബേക്കറി ഹോട്ടല്‍ വേസ്റ്റുകള്‍, കെട്ടിടപണിയുടെ വേസ്റ്റും വാഹനങ്ങളില്‍ കയറ്റി രാത്രി സമയങ്ങളില്‍ റോഡു സൈഡില്‍ ഉപേക്ഷിക്കുകയാണ്.
ഉപയോഗ ശൂന്യമായ ഭക്ഷണ പദാർഥങ്ങളുടെ ദുർഗന്ധംമൂലം പരിസരവാസികളും യാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടുകയാണ്.
മൂക്കുപൊത്തിയാണ് യാത്രക്കാര്‍ ഇതുവഴി കടന്നുപോകുന്നത്. ഭക്ഷണ പദാർഥങ്ങള്‍ ഭക്ഷിക്കുന്നതിന് തെരുവുനായ്ക്കളും കാട്ടു പന്നിയും സ്ഥിരമായി ഇവിടെയെത്തുന്നുണ്ട്. പ്രദേശം കാടുപിടിച്ചു കിടക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. കോടികണക്കിന് രൂപ വിലയുള്ള സര്‍ക്കാര്‍ ഭൂമി നാട്ടുകാര്‍ക്ക് ശല്ല്യമായി മാറിയിരിക്കുകയാണ്. അടിയന്തരമായി കാട് വെട്ടിതെളിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


