മത്തായി കൊക്കയും കാളവണ്ടിയും
text_fieldsപീരുമേട്: തമിഴ്നാട്ടിൽനിന്ന് പലചരക്ക് സാധനങ്ങളുമായി വന്ന കാളവണ്ടി കൊക്കയിൽ മറിയുകയും വണ്ടിക്കാരനായ മത്തായിയും കാളകളും കൊല്ലപ്പെടുകയും ചെയ്തതോടെയാണ് ഇവിടം മത്തായി കൊക്കയെന്ന പേരുവീണത്. പീരുമേട് ജങ്ഷനിൽനിന്ന് ദേശീയപാത 183ൽ കുമളി ഭാഗത്തേക്ക് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ മത്തായി കൊക്കയിലെത്താം.
ഉയർന്ന പാറക്കെടും റോഡിന് താഴെ 500 അടിയിലധികം താഴ്ചയുള്ള അഗാധ കൊക്കയുമാണ് ഇവിടം. ഇപ്പോഴുള്ള ദേശീയ പാതയല്ല അന്നത്തെ റോഡ്. ദേശീയ പാതക്ക് മുകളിൽ 50 മീറ്ററോളം ദൂരത്തിലായിരുന്ന മൺപാതയിലൂടെ കാളവണ്ടി മാത്രമാണ് സഞ്ചരിച്ചിരുന്നത്. ഇവിടെനിന്നാണ് മത്തായിയുടെ കാളവണ്ടി കൊക്കയിൽ പതിക്കുന്നത്. രാത്രിയിൽ റാന്തൽ വിളക്കിെൻറ മങ്ങിയ വെളിച്ചത്തിൽ കാളക്ക് ദിശതെറ്റിയതാണെന്ന് പറയപ്പെടുന്നു. വഴിയാത്രക്കാരാണ് മത്തായിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നും അപകട ഭീഷണി ഉയർത്തുന്ന മേഖലയാണിത്.
1999ൽ സ്വകാര്യ ബസ് മറിഞ്ഞ് ആറ് യാത്രക്കാർ ഇവിടെ മരണപ്പെട്ടിരുന്നു. മത്തായി കൊക്ക ഭീതി സൃഷ്ടിക്കുേമ്പാഴും മലമുകളിൽ നിന്നെത്തുന്ന വെള്ളച്ചാട്ടവും പെരിയാർ ടൈഗർ റിസർവിെൻറ ഭംഗിയും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
റോഡ് നിർമിച്ചപ്പോൾ കട്ടിങ് സൈഡിൽ ഉയരത്തിൽ നിൽക്കുന്ന പാറക്കെട്ടിൽനിന്ന് മഴത്തുള്ളി പോലെ മഴക്കാലത്തും വേനലിലും വെള്ളം ഇറ്റ് വീഴുന്നതിനാൽ പാറക്കൂട്ടത്തെ നിന്നുമുള്ളിപ്പാറയെന്നും നാട്ടുകാർ വിളിക്കുന്നുണ്ട്.
കനത്ത വേനലിലും റോഡ് വക്കിൽ തണുത്ത വെള്ളം കിനിയുന്ന ഉറവ സഞ്ചാരികൾക്ക് കൗതുകമാണ്. മത്തായി കൊക്കയുടെ വക്കിൽനിന്നാൽ രാത്രിയിൽ ശബരിമല നിലക്കലിലെ പാർക്കിങ് ഗ്രൗണ്ടിലെ വൈദ്യുതി ലൈറ്റുകൾ കാണാൻ സാധിക്കും.
മത്തായി കൊക്കയുടെ സൗന്ദര്യത്തിന് കോട്ടം സൃഷ്ടിക്കുന്നത് മാലിന്യ നിക്ഷേപമാണ്. രാത്രിയിൽ അറവ് ശാലകളിലെ മാലിന്യം ഉൾപ്പെടെ നിക്ഷേപിക്കുന്നതായി പ്രദേവാസികൾ പറയുന്നു.