മുല്ലപ്പെരിയാറിലേക്ക് പോകാൻ തേക്കടിയിൽ തമിഴ്നാടിന് പുതിയ ബോട്ട്
text_fieldsതേക്കടി തടാകത്തിലിറക്കാൻ ലോറിയിൽ എത്തിച്ച പുതിയ ബോട്ട്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് പോകാൻ തേക്കടി തടാകത്തിൽ പുതിയ ബോട്ടിറക്കി തമിഴ്നാട്. കൊച്ചിയിൽനിന്ന് ശനിയാഴ്ച രാത്രി ലോറിയിൽ തേക്കടിയിലെത്തിച്ച ബോട്ട് ഞായറാഴ്ച രാവിലെയാണ് രണ്ട് ക്രെയിനുകളുടെ സഹായത്തോടെ തടാകത്തിലിറക്കിയത്. മുല്ലപ്പെരിയാറിലേക്ക് പോകാൻ തേക്കടിയിൽ തമിഴ്നാടിന് പുതിയ ബോട്ട്മു ല്ലപ്പെരിയാർ അണക്കെട്ടിൽ പോകാൻ രണ്ട് ബോട്ടുകളാണ് തമിഴ്നാടിനുള്ളത്.
ഇതിൽ 1982ൽ തടാകത്തിലിറക്കിയ 21 പേർക്ക് യാത്ര ചെയ്യാവുന്ന കണ്ണകി ബോട്ടിന് പകരമാണ് പുതിയ ഫൈബർ ബോട്ട് എത്തിച്ചിട്ടുള്ളത്. നിലവിലുള്ള 27 കുതിരശക്തിയുള്ള ബോട്ടിന് പകരം 47 കുതിരശക്തിയുള്ളതാണ് പുതിയ കണ്ണകി ബോട്ട്. നിലവിൽ തടാകത്തിലുള്ള പഴയ രണ്ട് ബോട്ടുകളും തടാകത്തിൽ നിന്നും നീക്കിയ ശേഷമായിരിക്കും പുതിയ ബോട്ടിന് ഓടാൻ അനുമതി നൽകുകയെന്ന് വനപാലകർ പറഞ്ഞു.
മുമ്പ്, ജലരത്ന എന്ന പഴയ ബോട്ടിന് പകരമായി തമിഴ് അണ്ണ എന്ന പേരിൽ തടാകത്തിൽ ഫൈബർ ബോട്ട് ഇറക്കിയിരുന്നു. ഇതിനു ശേഷവും പഴയ ബോട്ട് നീക്കം ചെയ്യാതെ ഓടിക്കുകയും പുതിയ ബോട്ട് ഓടിക്കാൻ അനുവദിക്കണമെന്ന ആവശ്യം മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിൽ തമിഴ്നാട് ഉയർത്തുകയും ചെയ്തത് തർക്കത്തിനിടയാക്കിയിരുന്നു. ഇതോടെ, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ, തർക്കങ്ങൾ തീർത്താണ് തമിഴ് അണ്ണൈ ഓടി തുടങ്ങിയത്. ഇപ്പോൾ തടാകത്തിലിറക്കിയ ബോട്ട് പരീക്ഷണ ഓട്ടവും തുറമുഖ വകുപ്പ് അധികൃതരുടെ പരിശോധനക്കും ശേഷമാവും ഉദ്യോഗസ്ഥരുമായി അണക്കെട്ടിലേക്ക് ഓടിത്തുടങ്ങുകയെന്ന് അധികൃതർ പറഞ്ഞു.


