വേനലവധി തീരാറായതോടെ വിനോദസഞ്ചാരികളുടെ തിരക്ക്: വീർപ്പുമുട്ടി കാന്തല്ലൂർ
text_fieldsമറയൂർ -കാന്തല്ലൂർ റോഡിൽ കാന്തല്ലൂർ പഞ്ചായത്ത് ഓഫിസിന് മുന്നിലെ ഗതാഗതക്കുരുക്ക്
മറയൂർ: മധ്യവേനൽ അവധി അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ സഞ്ചാരികൾ ഒഴുകിയതോടെ തിരക്കിൽ വീർപ്പുമുട്ടി മറയൂർ. മറയൂർ- കാന്തല്ലൂർ റോഡിലും മറയൂർ-ഉദുമൽപേട്ട റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സഞ്ചാരികൾ അടക്കമുള്ളവർ റോഡിൽ മണിക്കൂറുകൾ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. മറയൂർ കാന്തല്ലൂർ റോഡിൽ കാന്തല്ലൂർ പഞ്ചായത്ത് ഓഫിസിന് സമീപം ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്.
റോഡിന്റെ വശങ്ങൾ പൊട്ടിപ്പൊളിഞ്ഞതും വളവിന് സമീപത്തെ സ്വകാര്യ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്ന വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമാകുന്നു.
മറയൂർ -ഉദുമൽപേട്ട് റോഡിൽ കേരള അതിർത്തിയിൽ പുതിയ റോഡ് നിർമിച്ചെങ്കിലും വീതി കുറവും പുതിയ റോഡിന്റെ ഉയരം കൂടിയതിനാൽ വാഹനങ്ങൾ ഒതുക്കാൻ കഴിയാത്തതും ഗതാഗത തടസ്സമുണ്ടാകുന്നു. തമിഴ്നാട് അതിർത്തിയിൽ ഇതേ അവസ്ഥ ഉള്ളതിനാൽ മറയൂർ മുതൽ തമിഴ്നാട് അതിർത്തിവരെ 25 കിലോമീറ്റർ ആണ് ഗതാഗതം തടസ്സമുണ്ടാകുന്നത്. അധികൃതർ പരിഹാരം കാണാൻ നടപടി സ്വീകരിക്കുന്നില്ല. ഗതാഗതക്കുരുക്കിന്റെ സമയത്ത് പൊലീസും ഉണർന്നുപ്രവർത്തിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.