മൂന്നാർ പഞ്ചായത്തിൽ വിവാദം; നിരീക്ഷണ കാമറ മാറ്റിയശേഷം സുപ്രധാന രേഖകൾ കടത്തിയെന്ന് പരാതി
text_fieldsമൂന്നാർ: മൂന്നാർ പഞ്ചായത്ത് ഓഫിസിൽ നിന്ന് നിരീക്ഷണ കാമറകൾ മാറ്റിയ ശേഷം ഭരണസമിതിയംഗങ്ങൾ സുപ്രധാന രേഖകൾ കടത്തിയതായി പരാതി. സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫ് ആണ് ഇതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്.
കഴിഞ്ഞ ആഗസ്റ്റ് 10ന് വൈകീട്ട് അഞ്ചിനും 5.30നുമിടയിൽ രണ്ട് പഞ്ചായത്തംഗങ്ങൾ ചേർന്ന് നിരീക്ഷണ കാമറകൾ നീക്കം ചെയ്യുന്നതും പിന്നീട് കാമറ ദൃശ്യങ്ങൾ നിശ്ചലമാകുന്നതും ഉൾപ്പെടെ ബാക്കപ് ദൃശ്യങ്ങൾ സഹിതമാണ് പരാതി.
എ.ഐ.വൈ.എഫ് പ്രവർത്തകർ അടുത്തയിടെ നൽകിയ ചില വിവരാവകാശ അപേക്ഷകളിൻ മേൽ ചില പ്രധാനപ്പെട്ട ഫയലുകൾ നഷ്ടപ്പെട്ടതായുള്ള മറുപടി ലഭിച്ചതോടെയാണ് കാമറകൾ അടിച്ചുമാറ്റിയതിന് പിന്നിൽ ഫയൽ മോഷണമാണെന്ന നിഗമനത്തിൽ പ്രതിപക്ഷം എത്തിയത്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ ചില നേതാക്കളുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് രൂക്ഷ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ നിരീക്ഷണ കാമറകൾ ഓഫായതും ഫയലുകൾ നഷ്ടപ്പെട്ടതും ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് പരാതിയിലുള്ളത്. സംഭവത്തിൽ ഭരണ സമിതിയംഗങ്ങളുടെയും കോൺഗ്രസ് നേതാക്കളുടെയും നേതൃത്വത്തിൽ വൻതട്ടിപ്പ് നടന്നതായും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിനെയും കോടതിയെയും സമീപിക്കുമെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ, മോഷണം പോയ കാമറകളിൽ ചിലത് കഴിഞ്ഞദിവസം പഞ്ചായത്തിൽ തിരിച്ചെത്തിയതായും അംഗങ്ങളോട് ഇതുസംബന്ധിച്ച് വിശദീകരണം തേടിയതായും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.