എഴുകുംവയൽ ഇരട്ടക്കൊല: പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നത് വൈകും
text_fieldsനെടുങ്കണ്ടം: എഴുകുംവയലിലെ ഇരട്ട കൊലപാതക കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്ന നടപടികള്‍ വൈകും. ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങാനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രതി ചികിത്സയിലായതിനാല്‍ കസ്റ്റഡിയില്‍ വാങ്ങുന്നത് നീളുമെന്നാണ് വിവരം.
ലഹരിക്ക് അടിമയായ അജീഷിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി വൈകുന്നത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയാല്‍ മാത്രമേ ഇരട്ട കൊലപാതകത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ. പ്രതിയെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയപ്പോള്‍ പൊലീസിനോടും അയല്‍വാസികളോടും നടത്തിയ വിചിത്രവും ഭീതിജനകവുമായ വെളിപ്പെടുത്തലുകളാണ് പുറത്തു വന്നത്.
ഇതിനാല്‍ തന്നെയാണ് പ്രതിയുടെ മാനസിക ആരോഗ്യനില തൃപ്തികരമായ ശേഷം കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് ഒരുങ്ങുന്നത്. എഴുകുംവയല്‍ പാറത്തറയില്‍ ആന്റണി(59), ഭാര്യ വത്സമ്മ(55) എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് ലഹരിക്കടിമയായ ഇളയ മകന്‍ അജീഷ് കുത്തി കൊലെപ്പടുത്തിയത്.


