വേനൽ പടിവാതിൽക്കൽ; സമ്പൂർണ കുടിവെള്ള പദ്ധതി മന്ദഗതിയിൽ
text_fieldsമുട്ടം: വേനൽ പടിവാതുക്കൽ എത്തിയിട്ടും കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഊർജിത ശ്രമം ഇല്ലെന്ന് പരാതി. 2024 മാർച്ചിൽ പൂർത്തീകരിക്കേണ്ട മുട്ടം-കരിങ്കുന്നം-കുടയത്തൂർ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ നിർമാണം ഒച്ചിഴയും വേഗത്തിലാണ്. മുട്ടം-കരിങ്കുന്നം സമ്പൂർണ കുടിവെള്ള പദ്ധതിയുടെ 55 ശതമാനം മാത്രമാണ് പൂർത്തിയായത്. കുടയത്തൂർ പദ്ധതിയുടെ 65 ശതമാനവും.
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം മൂലം കരാറുകാർക്ക് കോടിക്കണക്കിന് രൂപയാണ് കുടിശ്ശിക. ഇതുമൂലം മിനിമം ജീവനക്കാരെ വെച്ച് മന്ദഗതിയിലാണ് നിർമാണം തുടരുന്നത്. പൈപ്പ് സ്ഥാപിക്കൽ പലയിടത്തും നിലച്ചു. എന്നാൽ, മൂന്ന് പഞ്ചായത്തുകളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ശുചീകരണ ശാലയുടെ നിർമാണം പെരുമറ്റത്ത് പുരോഗമിക്കുന്നുണ്ട്. പമ്പിങ് മോട്ടോർ, പമ്പിങ് ലൈൻ, ടൈൽ പാകൽ തുടങ്ങി 20 ശതമാനം ജോലികൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. ഈ വേനലിൽ ഏതായാലും പുതിയ പദ്ധതി വഴി വീടുകളിലേക്ക് ശുദ്ധജലം എത്തില്ല എന്ന് ഉറപ്പാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് നിർമാണം വൈകാൻ കാരണമായി കരാറുകാരും പറയുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ മുപ്പതിനായിരത്തിലധികം ജനങ്ങൾക്ക് ശുദ്ധജലം ലഭിക്കും.
100 കോടിയോളം രൂപയാണ് മുട്ടം-കരിങ്കുന്നം സമ്പൂർണ കുടിവെള്ള പദ്ധതിക്കായി കണക്കാക്കുന്നത്. നബാർഡിന്റെയും ജൽ ജീവൻ മിഷന്റെയും ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ഇതിലേക്കായി 61 കോടി വീതം ഇവർ അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള മാത്തപ്പാറയിലെ പമ്പ്ഹൗസ് നിലനിർത്തി കുതിരശക്തി കൂടിയ മോട്ടറുകൾ സ്ഥാപിക്കും. ഇവിടെ നിന്ന് പെരുമറ്റത്തിന് സമീപം നിർമിക്കുന്ന ശുചീകരണ ശാലയിലേക്ക് വെള്ളം പമ്പ് ചെയ്യും. ശുചീകരണ ശേഷം ഇവിടെ നിന്ന് കൊല്ലംകുന്ന്, കാക്കൊമ്പ്, കണ്ണാടിപ്പാറ, പൊന്നംതാനം, വടക്കുംമുറി, നെല്ലാപ്പാറ, കുരിശുപാറ, പെരിങ്കോവ്, വള്ളിപ്പാറ കുടയത്തൂർ എന്നിവിടങ്ങളിലെ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കും. ഇതിൽ കൊല്ലംകുന്ന്, മടത്തിപ്പാറ ഉൾപ്പടെയുള്ള ടാങ്കുകൾ നവീകരിക്കുമ്പോൾ ഒമ്പത് ടാങ്കുകൾ പുതിയതായി നിർമിക്കും.
മുട്ടം-കരിങ്കുന്നം കുടിവെള്ള പദ്ധതിയാണെങ്കിൽ കൂടി ഒരു കണക്ഷൻ കുടയത്തൂരിലേക്കും നൽകുന്നുണ്ട്. മലമുകളിൽ നിർമിക്കുന്ന ടാങ്കുകളിൽനിന്ന് വീടുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. പുതിയ ട്രീറ്റ്മെന്റ് പ്ലാന്റിനോപ്പം പൈപ്പ് ലൈനുകളും വലിച്ച് ഒമ്പത് പുതിയ ടാങ്കുകളും നിർമിച്ച് വേണം പദ്ധതി യാഥാർഥ്യമാക്കാൻ. പഴയ ടാങ്കുകൾ നവീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യണം.
വേനൽ കടുക്കുമ്പോൾ മത്തപ്പാറ, കണ്ണാടിപ്പാറ, കരിക്കനാംപാറ, മുഞ്ഞനാട്ട്കുന്ന്, കൊല്ലംകുന്ന് പ്രദേശങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാകാറുണ്ട്. ഇതിന്റെ പേരിൽ പലപ്പോഴും സംഘർഷവും പഞ്ചായത്തിലേക്കും ജലസേചന വകുപ്പ് ഓഫിസിലേക്കും പ്രതിഷേധങ്ങളും സംഘടിപ്പിക്കാറുണ്ട്. സമ്പൂർണ കുടിവെള്ള പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കി കുടിവെള്ള ക്ഷാമം പരിഹരിക്കാനാകട്ടെ എന്ന പ്രതീക്ഷയിലാണ് മുട്ടത്തെ ജനങ്ങൾ.
ശുചീകരണ പ്ലാന്റ് പെരുമറ്റത്ത്
എം.വി.ഐ.പിയിൽനിന്ന് ഏറ്റെടുത്ത പെരുമറ്റത്തെ 60 സെന്റ് സ്ഥലത്താണ് ശുചീകരണ പ്ലാന്റ് നിർമിക്കുന്നത്. പ്രതിദിനം 11 ദശലക്ഷം ലിറ്റർ ജലം ശുചീകരിക്കാൻ കഴിയുന്ന പ്ലാന്റ് നിർമിക്കാൻ 11.35 കോടി രൂപയാണ് ചെലവ്. നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് ട്രീറ്റ് പ്ലാന്റ് നിർമിക്കുക.
മൂലമറ്റം നിലയത്തിൽനിന്ന് വൈദ്യുതി ഉൽപാദന ശേഷം മലങ്കര ജലാശയത്തിലേക്ക് പുറം തള്ളുന്ന ജലമാണ് ട്രീറ്റ്മെമെന്റ് പ്ലാന്റിലേക്ക് എടുക്കുക. ഇത് ശുചീകരിച്ച് കുടയത്തൂർ, മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യും. വർഷം മുഴുവൻ മലങ്കര ജലാശയം ജലസമൃദ്ധമായതിനാൽ ജലലഭ്യത പ്രതിസന്ധി സൃഷ്ടിക്കില്ല.