തൂവൽ അരുവിയിൽ ഇതു വരെ ജീവൻ നഷ്ടമായത് പത്തോളം പേർക്ക്; സുരക്ഷ സംവിധാനം ഒരുക്കാതെ അധികൃതർ
text_fieldsനെടുങ്കണ്ടം: അപകട മുനമ്പായി തൂവൽ അരുവി മാറുമ്പോഴും അധികൃതർക്ക് നിസ്സംഗത. മധുരയിൽ നിന്നെത്തിയ വിനോദസഞ്ചാരി സെൽഫി എടുക്കുന്നതിനിടെ പാറയിടുക്കിൽ വീണതാണ് ഏറ്റവും ഒടുവിലെ സംഭവം. പ്രദേശവാസികളായ യുവാക്കൾ സാഹസികമായാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ഇതിനോടകം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. അരുവിയിലെ കുഴികളിൽ പതിയിരിക്കുന്ന അപകടം മനസ്സിലാക്കാതെ പുറമേ നിന്നെത്തുന്നവരാണ് കെണിയിൽപെടുന്നത്.
കുഴിയുടെ വേനല്‍ ദൃശ്യത്തിൽ ചെറുതായി തോന്നുന്നുമെങ്കിലും നല്ല ആഴം ഉണ്ട്. ചുഴിയുള്ള കുഴിയാണ്. അതേസമയം, സുരക്ഷ മുൻകരുതലുകൾ ഒരുക്കുന്നതിൽ അധികൃതർ വലിയ വീഴ്ചയാണ് വരുത്തുന്നത്. നാളുകൾക്ക് മുമ്പ് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥി ഇവിടെ മുങ്ങി മരിച്ചിരുന്നു. നെടുങ്കണ്ടത്ത് സിനിമ കാണാന്‍ പോയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുളിക്കാൻ ഇറങ്ങയപ്പോഴായിരുന്നു അപകടം.
പായല്‍ നിറഞ്ഞ മിനുസമുള്ള പാറയില്‍ തെന്നി കുട്ടികള്‍ വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഇവിടം സന്ദര്‍ശിക്കാനെത്തിയ യുവാക്കള്‍ രക്ഷപെടുത്തി. അപകടം പതിവായിട്ടും അധികൃതര്‍ അവഗണിച്ചതോടെ അംഗന്‍വാടി അധ്യാപികമാര്‍ വെള്ളച്ചാട്ടത്തിന് സമീപം ജാഗ്രത നിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതുവരെ പത്തോളം പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്.
ദിവസേന എത്തുന്നത് നിരവധി സഞ്ചാരികൾ
തൂവല്‍ അരുവിയുടെ ദൃശ്യഭംഗി ഏറെ പ്രശസ്തമാണ്. നൂറുകണക്കിന് ആളുകളാണ് ദിനേന ഇവിടെ എത്തുന്നത്. സമീപ പ്രദേശങ്ങളിലെ തോടുകളില്‍നിന്നും മറ്റും ഒഴുകിയെത്തുന്ന വെള്ളം തൂവല്പുഴയില് പതിച്ച് 200 അടി ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന മനോഹരമായ കാഴ്ച ആകര്‍ഷണീയമാണ്. ഒപ്പം സുഖ ശീതളമായ പ്രകൃതിയും സഞ്ചാരികളുടെ മനം കവരും.
മൂന്നു തട്ടുകളിലായി ഒഴുകി വീഴുന്ന വെള്ളത്തിന്റെ മനോഹാരിത നുകരാനെത്തുന്ന സഞ്ചാരികള്‍ക്ക് ഹൃദ്യമായ അനൂഭൂതിയാണ് ഈ പാല്‍പുഴ സമ്മാനിക്കുന്നത്. അത് പോലെതന്നെ അപകടകാരിയുമാണ് തൂവല്‍ അരുവി. ഒരുമാസം മുമ്പുവരെ നീര്ച്ചാൽ മാത്രമായി ഒഴുകിയൊഴുകിയ അരുവി ഇപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ രൂപത്തിലാണ്.
കാലവര്‍ഷവും, വേനല്‍ മഴയും തിമിര്‍ത്തതോടെ വെള്ളചാട്ടം ജലസമൃദ്ധമായി. ജില്ലയില്‍ ഏറ്റവും മനോഹര കാഴ്ച്ചകളൊരുക്കുന്ന ജലപാതകളില്‍ ഒന്നാണിവിടം. കുമളി -മൂന്നാര്‍ റോഡില്‍ നെടുങ്കണ്ടത്തു നിന്നും ഒമ്പത് കിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കട്ടപ്പന, ഇടുക്കി ഭാഗത്തു നിന്നും വരുന്നവര്‍ക്ക് ഈട്ടിത്തോപ്പ് വഴിയും ഇവിടേക്ക് എത്താം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ടെങ്കിലും ട്രക്കിങിനും മറ്റുമായി വിദേശ സഞ്ചാരികള്‍ വരെ ഇവിടെ എത്തുന്നുണ്ട്. എന്നാൽ സുരക്ഷക്കാവശ്യമായ യാതൊരു സംവിധാനവും ഇവിടെയില്ല.