ഡോക്ടർമാരില്ല; ചക്രശ്വാസം വലിച്ച് നെടുങ്കണ്ടം താലൂക്ക് ആശുപത്രി
text_fieldsനെടുങ്കണ്ടം: ഡോക്ടര്‍മാരുടെ അഭാവത്താൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. മിനി മെഡിക്കൽ കോളജ് നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കെട്ടിട നിര്‍മാണം നടത്തുന്ന നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്കാണ് ഈ ദുർഗതി.
ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന തിങ്കളാഴ്ച ഒരു ഫിസിഷ്യൻ പോലുമുണ്ടായിരുന്നില്ല. വിവിധ രോഗങ്ങളാൽ ആശുപത്രിയിലെത്തിയവരെല്ലാം മടങ്ങിപ്പോകുകയാണുണ്ടായത്. ദിനേന 700ഓളം പേർ ഒ.പിയിൽ ചികിത്സതേടി എത്തുന്ന ഇവിടെ തിങ്കളാഴ്ച ജനറൽ മെഡിസിനിൽ ഒരു താല്‍ക്കാലിക വനിത ഡോക്ടർ മാത്രമാണുണ്ടായിരുന്നത്. അവിടെ രോഗികളാവട്ടെ 200ഓളം പേർ. കൂടാതെ ശിശുരോഗ വിഭാഗം, ഡെന്റൽ, ഇ.എൻ.ടി വിഭാഗത്തിലും ഓരോ ഡോക്ടര്‍മാർ മാത്രമാണ് തിങ്കളാഴ്ച ഉണ്ടായിരുന്നത്. മൂന്ന് പീഡിയാട്രീഷന്മാർ വേണ്ടിടത്ത് നിലവിൽ ഒരാളാണുള്ളത്. അദ്ദേഹം അവധിക്കു ശേഷം തിങ്കളാഴ്ചയാണ് മടങ്ങിയെത്തിയത്.
മറ്റ് രണ്ടുപേർ സ്ഥലംമാറിപ്പോയി. ഒരാൾ ഇവിടെ വന്നിട്ട് ഒരുമാസംപോലും ജോലിചെയ്യാതെ പാമ്പാടിയിലേക്ക് പോയി. മറ്റൊരാൾ വര്‍ക്കിങ് അറേജ്മെന്റിൽ വന്നതായിരുന്നു. കാലാവധി പൂര്‍ത്തിയായതോടെ അദ്ദേഹവും പോയി. ഗൈനക്കോളജിയിൽ മൂന്നുപേർ വേണ്ടിടത്ത് ഒരു ലേഡി ഡോക്ടർ മാത്രമാണുള്ളത്. കണ്ണിന്റെ ഡോക്ടറെ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റി.
പകരം എറണാകുളത്തുനിന്ന് ഒരാൾ വന്നെങ്കിലും ഏത് നിമിഷവും പോകാന്‍ തയാറായി നില്‍ക്കുകയാണ്. സര്ജൻ ഏറെ നാളായി അവധിയിലാണ്. ചില ഡോക്ടര്‍മാർ ഒന്നടവിട്ട ദിവസങ്ങളിലേ ഡ്യൂട്ടി എടുക്കാറുള്ളൂ എന്ന നിര്‍ബന്ധബുദ്ധിയിലാണ്. ഇതിനെ നിയന്ത്രിക്കാൻ സൂപ്രണ്ടിനും കഴിയുന്നില്ലത്രെ. വല്ലപ്പോഴും ചേരുന്ന വികസനസമിതി ചായസല്‍ക്കാരം കഴിഞ്ഞ് പിരിയുന്നതായാണ് ആക്ഷേപം.
ഡോക്ടര്‍മാരുടെ തസ്തിക 23; ഡ്യൂട്ടിയിൽ വിരലിലെണ്ണാവുന്നവർ
താലൂക്ക് ആശുപത്രിയിൽ 23 ഡോക്ടര്‍മാരുടെ തസ്തികയാണ് ഉള്ളത്. ഡ്യൂട്ടിയിലുള്ളത് വിരലിലെണ്ണാവുന്നവർ മാത്രം. ഇവിടെ സേവനമനുഷ്ഠിക്കേണ്ട പ്രധാന ഫിസിഷനിൽ ഒരാളെ മൂന്നുദിവസം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും രണ്ടുദിവസം നെടുങ്കണ്ടത്തുമാക്കിയിരുന്നു. ഇദ്ദേഹം പനി ബാധിച്ച് അവധിയിലാണ്.
ഇവിടെ കാത്ത്ലാബും ഐ.സി.യുവൂം വെന്റിലേറ്ററും ഇല്ലാത്തതിനാലാണ് ആഴ്ചയില്‍ മൂന്നുദിവസം കാഞ്ഞിരപ്പള്ളിയിൽ ചുമതല നല്‍കിയത്. ഇവിടെ എക്കോ ചെയ്യുന്ന രോഗികളിൽ വേരിയേഷനുള്ളവരെ കാഞ്ഞിരപ്പള്ളിയിൽ കൊണ്ടുപോകും.
ജനറൽ ഒ.പിയിൽ ഡോക്ടര്‍മാർ ആരുമില്ല. മറ്റ് ഡോക്ടര്മാരില്ലാത്തപ്പോൾ രോഗികളുടെ ഏക ആശ്രയം ജനറൽ ഒ.പിയാണ്. ആകെയുള്ളത് ഒരു ഡോക്ടർ മാത്രമാണ്. അദ്ദേഹം 200ഉം 250ഉം രോഗികളെ നോക്കണം. അനസ്തേഷ്യ വിഭാഗത്തിൽ രണ്ടുപേർ വേണ്ടിടത്ത് ഒരാളേയുള്ളൂ. കാഷ്വൽറ്റിയിൽ ഡോക്ടര്‍മാർ തീരെ കുറവാണ്. അവിടെ മൂന്ന് ഷിഫ്റ്റാണ് നിലവിലുള്ളത്.
കാഷ്വാലിറ്റി ഡോക്ടര്‍മാർ ഇവിടെയില്ല. ഈ ചുമതലയും മറ്റ് ഡോക്ടര്മാര്ക്കാണുള്ളത്. 23 ഡോക്ടര്‍മാരുടെ പോസ്റ്റിൽ 20 പേർ ഉണ്ടായിരുന്നിടത്താണ് വിരലിലെണ്ണാവുന്ന ഡോക്ടര്‍മാർ മാത്രം ഉള്ളത്. സേവനം ചെയ്യുന്ന ഡോക്ടര്‍മാരാവട്ടെ അമിത ജോലികാരണം സ്ഥലംമാറിപ്പോകാനുള്ള ശ്രമത്തിലുമാണ്.