കെട്ടിടം നിര്‍മിച്ചിട്ട് 14 വര്‍ഷം; കേരള ബാങ്ക് നെടുങ്കണ്ടം ശാഖ വാടക കെട്ടിടത്തില്‍ തന്നെ
text_fieldsനെടുങ്കണ്ടത്ത് ഉദ്ഘാടനം കാത്ത് കിടക്കുന്ന കേരള ബാങ്ക് കെട്ടിടം
നെടുങ്കണ്ടം: ജില്ല ബാങ്ക് കേരള ബാങ്കായി രൂപാന്തരം പ്രാപിച്ചിട്ടും 14 വര്‍ഷം മുമ്പ് ഒന്നര കോടിയിലധികം രൂപ ചെലവഴിച്ച് നെടുങ്കണ്ടത്ത് നിര്‍മിച്ച കെട്ടിടം മഴയും വെയിലുമേറ്റ് നശിക്കുകയാണ്. കുമളി -മൂന്നാര്‍ സംസ്ഥാന പാതയോരത്ത് നെടുങ്കണ്ടം കിഴക്കേ കവലയില്‍ ജില്ല ബാങ്ക് നെടുങ്കണ്ടം ശാഖക്കു വേണ്ടി നിര്‍മ്മിച്ച കെട്ടിടമാണ് നശിക്കുന്നത്. സ്വന്തം സ്ഥലത്ത് നിര്‍മിച്ച കെട്ടിടം അനാഥമായി കിടക്കുമ്പോള്‍ ഭീമമായ തുക വാടക നല്‍കിയാണ് നിലവില്‍ ബാങ്കിന്റെ രണ്ട് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ചു വര്‍ഷത്തിന്റെ വ്യത്യാസത്തില്‍ രണ്ട് തവണയായി ഒന്നര കോടിയിലധികം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.
2011 ല്‍ 60 ലക്ഷം രൂപ മുടക്കി നെടുങ്കണ്ടത്ത് പണികഴിപ്പിച്ച കെട്ടിടം ഉദ്ഘാടനം പോലും നടത്താതെ അഞ്ചു വര്‍ഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നു. ആക്ഷേപവും പരാതിയും രൂക്ഷമായപ്പോള്‍ 2016 ല്‍ വീണ്ടും 90 ലക്ഷം മുടക്കി നവീകരണം നടത്തി. ആദ്യം നിര്‍മിച്ച കെട്ടിടത്തിന്റെ ഏറിയ ഭാഗവും പൊളിച്ചുനീക്കി. 2010 ല്‍ കെട്ടിട നിര്‍മാണത്തിനായി അനുവദിച്ച എസ്റ്റിമേറ്റ് തുകയേക്കാള്‍ 30 ലക്ഷം രൂപ കൂടി വർധിപ്പിച്ചാണ് പുതിയ ടെൻഡര്‍ നല്കിയതും നവീകരണം ആരംഭിച്ചതും. ഇടത് ഭരണത്തില്‍ ബാങ്ക് കെട്ടിടം നിര്‍മിച്ച് ഉദ്ഘാടനം നടത്താതെ ഉപേക്ഷിച്ചു. ഭരണം മാറി യു.ഡി.എഫ് ഭരണ സമിതി അധികാരത്തിലെത്തിയെങ്കിലും ബാങ്ക് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയില്ല.
ഭരണ കാലാവധി അവസാനിക്കാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് 90 ലക്ഷം രൂപ കൂടി അനുവദിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മുകളിലത്തെ നിലയില്‍ ഓഡിറ്റോറിയം നിര്‍മാണത്തിനു മാത്രം 40 ലക്ഷം രൂപയും കെട്ടിടത്തിനു പിന് വശത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിനു സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ 24 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കെട്ടിട നിര്‍മാണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ മണ്ണുപണി നടക്കവെ പാറകള്‍ പൊട്ടിച്ചു നീക്കം ചെയ്യാന്‍ വര്‍ധിച്ച തുക ചെലവായതായാണ് ബാങ്കധികൃതര്‍ പറയുന്നത്.
അന്ന് നിര്‍മാണം നടത്തിയ കരാറുകാരന് ടെൻഡര്‍ തുക 60 ലക്ഷം രൂപയായിരുന്നെങ്കിലും 55 ലക്ഷമാണ് നല്‍കിയതെന്ന ആക്ഷേപവും നിലവിലുണ്ടായിരുന്നു. 2010 ഫെബ്രുവരിയില്‍ ആരംഭിച്ച കെട്ടിട നിര്‍മാണ കാലാവധി ആറു മാസമായിരുന്നുവെങ്കിലും കാലാവധി പിന്നെയും നീണ്ടു. 60,81,369 രൂപ എസ്റ്റിമേറ്റ് പ്രകാരം നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായപ്പോള്‍ പണി നഷ്ടമാണെന്നും കരാര്‍ തുക കൂട്ടി നല്‍കണമെന്നും പറഞ്ഞ് കരാറുകാരന് ബാങ്കധികൃതരെ സമീപിച്ചു.
താന്‍ ടെൻഡര്‍ എടുത്ത ശേഷം രണ്ടു തവണ നിര്‍മാണ സാധനങ്ങള്‍ക്ക് വില വര്‍ധിച്ചതാണ് കരാറുകാരന്റെ പ്രശ്നം. എന്നാല്‍ ഇത് ബാങ്കധികൃതര്‍ ചെവിക്കൊണ്ടില്ല. ഇതിനിടെ പെയ്ത കനത്ത മഴയില്‍ കെട്ടിടത്തിനു പിന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മണ്‍തിട്ട ഇടിഞ്ഞ് ബാങ്ക് കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നു. പിന്നീട് 90 ലക്ഷം മുടക്കി നവീകരണം നടത്തി. ബാങ്ക് ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടില്ലെന്നു മാത്രമല്ല കെട്ടിടം ഉപേക്ഷിച്ച മട്ടിലാണ്. ജില്ല ബാങ്ക് കേരള ബാങ്ക് ആകുമ്പോഴെങ്കിലും വാടക കെട്ടിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ.