ആസ്ട്രേലിയൻ കാർഷികമേഖലയിലേക്ക് കേരള ഡ്രോൺ
text_fieldsകുട്ടിക്കാനത്ത് കള്ളിവയലിൽ മിസ്റ്റി മൗണ്ടൻ പ്ലാന്റേഷനിൽ ഡ്രോൺ പരീക്ഷണപ്പറക്കൽ നടത്തുന്ന ആസ്ട്രേലിയൻ സംഘം
പീരുമേട്: ആസ്ട്രേലിയൻ കാർഷിക-സംരംഭക മേഖലകളിലെ ആവശ്യങ്ങൾക്ക് ഇന്ത്യൻ നിർമിത ഡ്രോൺ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു പഠിക്കാൻ ആസ്ട്രേലിയൻ സംഘം കേരളത്തിൽ. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത് കള്ളിവയലിൽ മിസ്റ്റി മൗണ്ടൻ പ്ലാന്റേഷൻസിലാണ് ഡ്രോണുകളുടെ ഉപയോഗം പരീക്ഷിച്ചത്.
ആസ്ട്രേലിയയിൽ 12,500 ഏക്കറിലധികമുള്ള കാർഷിക ഭൂമിയുടെ ഉടമയായ ഡാവിൻ പ്രിഡിൽ, ആസ്ട്രേലിയയിലെ എ.എക്സ്.എൽ സിസ്റ്റംസ് ഡയറക്ടർ നിക് ലാൻകുബ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ആക്സൽ ഡ്രോൺ എന്ന നിർമാണ കമ്പനിയുടെ ഡ്രോണുകളെക്കുറിച്ചു പഠിക്കാനെത്തിയത്. കൃഷിയിട നിരീക്ഷണം, വളപ്രയോഗം, കള നശീകരണം, വന്യമൃഗ ശല്യം ഒഴിവാക്കൽ തുടങ്ങിയവക്ക് ഉപയോഗിക്കാൻ കഴിയുന്ന ഡ്രോണുകളാണ് ഇവർ പരീക്ഷിച്ചത്. ആസ്ട്രേലിയയിൽ വിസ്തൃതിയേറിയ കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന ഹെലികോപ്ടറുകളെക്കാൾ ചെലവു കുറവുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൽപാദനം വർധിപ്പിക്കുകയാണു ലക്ഷ്യമിടുന്നത്.
ഫാമുകളിലെ കന്നുകാലി നിരീക്ഷണം, പ്രവർത്തന കാര്യക്ഷമത എന്നിവക്ക് ആക്സിൽ ഡ്രോണിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് പദ്ധതിയെന്നു സംഘം പറഞ്ഞു. ഏഷ്യ-പസഫിക് മേഖലയിലുടനീളമുള്ള എന്റർപ്രൈസ് ടെക് സൊല്യൂഷനുകളിൽ 18 വർഷത്തെ പരിചയമാണ് ആക്സിൽ ഡ്രോണിനെ തെരഞ്ഞടുക്കാൻ സംഘത്തിന, പ്രചോദനമായത്. കമ്പനി ഉടമ ജോ കുഞ്ചെറിയ, ജനറൽ മാനേർ രജീഷ് മണിഞ്ചേരി, ഡയറക്ടർ പി.ജെ. ജോസഫ്, റോബിൻ സക്കറിയ എന്നിവർ നേതൃത്വം നൽകി.