ശബ്ദംകൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസുകാരൻ അടിമാലി എസ്.എച്ച്.ഒ
text_fieldsപി.ആർ. സന്തോഷ്
അടിമാലി: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞ ആ പൊലീസുകാരൻ അടിമാലിയിലുണ്ട്. ‘വെറും പൊലീസുകാരനല്ല, അടിമാലി സ്റ്റേഷൻ ഹൗസ് ഓഫിസറായ പി.ആർ. സന്തോഷ് ആണ്. 13 വർഷം മുമ്പുണ്ടായ സംഭവത്തിൽ, ശബ്ദംകൊണ്ടു പ്രതിയെ തിരിച്ചറിഞ്ഞ ഒരു പൊലീസുകാരൻ സേനയിലുണ്ടായിരുന്നു’ –സേനയുടെ മികവിനെപ്പറ്റി പരാമർശിച്ച് കഴിഞ്ഞ ദിവസം മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞ വാക്കുകൾ.
എറണാകുളത്ത് മൂന്നിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും 75 ലക്ഷം രൂപ തന്നില്ലെങ്കിൽ ബോംബ് പൊട്ടിക്കും എന്നുമായിരുന്നു 2013ലെ സന്ദേശം. അന്നും ആഭ്യന്തര മന്ത്രി ചെന്നിത്തലയാണ്. തൃക്കാക്കര അസി. കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണം ഏൽപിച്ചു. അന്ന് തൃപ്പൂണിത്തുറ എസ്.ഐ ആയിരുന്ന സന്തോഷും സംഘത്തിൽ ഉൾപ്പെട്ടു. ഭീഷണി മുഴക്കിയ ആളുടെ ശബ്ദസന്ദേശം യോഗത്തിനിടെ കേൾപ്പിച്ചു. 2010ൽ കോട്ടയത്ത് ജോലി ചെയ്ത വേളയിൽ കവർച്ചക്കേസിൽ അറസ്റ്റിലായ മനോജ് സേവ്യറിന്റെ ശബ്ദമാണ് അതെന്നു സന്തോഷ് തിരിച്ചറിഞ്ഞു. പാലക്കാട്ടുനിന്നു പ്രതിയെ പിടികൂടി. ഏറെ അഭിമാനത്തോടെയാണു മന്ത്രിയുടെ വാക്കുകൾ കേട്ടതെന്ന് സന്തോഷ് പറഞ്ഞു.


