അങ്കമാലി-ശബരി പാത; ഇടുക്കിയിൽ പ്രതീക്ഷയുടെ ചൂളംവിളി
text_fieldsഅങ്കമാലി-ശബരി പാതയുടെ തൊടുപുഴയിലെ നിർദിഷ്ട റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്ന സ്ഥലം. കോലാനി-വെങ്ങല്ലൂർ ബൈപാസിൽ 100 മീറ്റർ ഉള്ളിലേക്ക് കയറി ജില്ല കോഓപറേറ്റിവ് ആശുപത്രിയുടെ പിറകിലൂടെയാണ് പാത കടന്നുപോകുന്നത്
ജില്ലയിൽ തൊടുപുഴയിലും കരിങ്കുന്നത്തും സ്റ്റേഷൻ
തൊടുപുഴ: സംസ്ഥാനത്ത് ട്രെയിൻ എത്താത്ത രണ്ട് ജില്ലകളിലൊന്നാണ് ഇടുക്കി. മത്സരപ്പരീക്ഷകൾക്കടക്കം വരുന്ന ഈ ചോദ്യത്തിന് ഇക്കുറിയെങ്കിലും അന്ത്യമാവുമോയെന്ന കാത്തിരിപ്പിലാണ് ജില്ലക്കാർ. അങ്കമാലി-ശബരി റെയിൽ പാതക്കായുള്ള സ്ഥലമേറ്റെടുക്കൽ ആരംഭിക്കുമെന്ന പ്രഖ്യാപനമാണ് ഇതിന് കാരണം.
പദ്ധതി യാഥാർഥ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ ഇടുക്കിയടക്കമുള്ള മലയോര മേഖലയിൽ വീണ്ടും പ്രതീക്ഷയുടെ ചൂളംവിളി ഉയരുകയാണ്. കാൽ നൂറ്റാണ്ടിലേറെയായി ഇഴഞ്ഞുനീങ്ങുന്ന പദ്ധതിക്കാണ് വീണ്ടും പുതുജീവൻ വെച്ചത്. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയുടെയും ട്രെയിൻ ഗതാഗതം സ്വപ്നമായിരുന്ന ഇടുക്കിയടക്കമുള്ള മലയോര മേഖലയുടെയും വികസനത്തിൽ പദ്ധതി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
മൂന്ന് പതിറ്റാണ്ടോളം നീളുന്ന കാത്തിരിപ്പ്
1997-98ലെ റെയിൽവേ ബജറ്റിലായിരുന്നു പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചത്. 550 കോടിയായിരുന്നു എസ്റ്റിമേറ്റ്. 350 കോടി ബജറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. 111 കിലോമീറ്ററായിരുന്നു പാതയുടെ ദൈർഘ്യം. എറണാകുളം ജില്ലയിൽ ഏഴും ഇടുക്കി ജില്ലയിൽ രണ്ടും കോട്ടയം ജില്ലയിൽ അഞ്ചും സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരുന്നത്.
പദ്ധതിക്കായി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ സ്ഥലം ഏറ്റെടുത്തിരുന്നു. അങ്കമാലി വരെ റെയിൽ പാതയും പെരിയാറിന് കുറുകെ പാലവും കാലടിയിൽ സ്റ്റേഷൻ നിർമാണവും പൂർത്തീകരിച്ചു. 2002ൽ അങ്കമാലി മുതൽ രാമപുരം വരെ 70 കിലോമീറ്ററിൽ സർവേ നടപടികളും പൂർത്തിയാക്കി. പിന്നീടാണ് പദ്ധതി നിലച്ചത്.
തീരാത്ത ദുരിതവുമായി ഭൂവുടമകൾ
സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച നിയമ നൂലാമാലകളിൽ കുരുങ്ങി നിലച്ചതോടെ 2019ൽ കേന്ദ്രം പദ്ധതി പൂർണമായി മരവിപ്പിച്ചു. ഇതോടെ ജില്ലയിലടക്കം നൂറുകണക്കിന് കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. പദ്ധതിക്കായി അളന്ന് കല്ലിട്ട ഇവരുടെ സ്ഥലത്തിന് നഷ്ടപരിഹാരം കിട്ടിയില്ലെന്ന് മാത്രമല്ല ഇവിട നിർമാണ പ്രവർത്തനങ്ങൾ നടത്താനോ വിൽക്കാനോ പണയംവെക്കാനോ കഴിയാതെ മക്കളുടെ വിവാഹവും വിദ്യാഭ്യാസവും അടക്കം പ്രതിസന്ധിയിലായി.
പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ആയിരണക്കിന് ഭൂവുടമകളാണ് ഊരാക്കുടുക്കിലായത്. പദ്ധതിക്ക് പുതുജീവൻ വെക്കുന്നതോടെ തങ്ങളുടെ ദുരിതത്തിന് അറുതിയാകുമെന്നാണിവരുടെ പ്രതീക്ഷ.
പ്രതീക്ഷയിൽ മലയോര ജില്ലകൾ
റെയിൽവേ ഭൂപടത്തിൽ ഇടംപിടിക്കാത്ത ഇടുക്കിക്ക് വലിയ പ്രതീക്ഷയാണ് പദ്ധതി നൽകുന്നത്. ജില്ലയുടെ കാർഷിക-ടൂറിസം മേഖലകളിൽ വലിയ ഉണർവ് വരുമെന്നാണ് വിലയിരുത്തൽ. നിലവിലുള്ള എസ്റ്റിമേറ്റ് പ്രകാരം ജില്ലയിൽ രണ്ട് സ്റ്റേഷനാണുള്ളത്. തൊടുപുഴ, കരിങ്കുന്നം എന്നിവയാണിവ.
പദ്ധതി പുനരാരംഭിച്ചാൽ തൊടുപുഴ വരെയുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവുമില്ല. ഇതിന്റെ നടപടിക്രമങ്ങൾ വർഷങ്ങൾക്ക് മുമ്പേ പൂർത്തിയാക്കിയതാണ്. തടസ്സങ്ങൾ നീങ്ങി പാത യാഥാർഥ്യത്തിലേക്കെത്തിയാൽ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി അടക്കമുള്ള പ്രദേശങ്ങളും വളർച്ചയുടെ പാതയിലാകും. ഗതാഗത രംഗത്തെ മാറ്റം ജില്ലയുടെ കാർഷിക വ്യാവസായിക വളർച്ചയിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ഇടുക്കിക്കാർ.
മലയോര മേഖലക്ക് വികസനക്കുതിപ്പേകും -ശബരി രക്ഷാസഭ
ശബരി റെയിൽ പാത നവകേരളത്തിന്റെ വികസനപാതയാകുമെന്ന് ശബരിരക്ഷാ സഭ. ഇടുക്കി അടക്കമുള്ള മലയോരമേഖലയുടെ വികസനത്തിൽ പാത വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പദ്ധതിക്ക് പുതുജീവൻ നൽകിയ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നടപടി അഭിനന്ദനാർഹമാണ്.
വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാൻ പര്യാപ്തമായ വിധത്തിൽ പദ്ധതി രൂപപ്പെടുത്തണമെന്ന് ഭാരവാഹികളായ അഡ്വ. സി.കെ. വിദ്യാസാഗർ, അഡ്വ. ഇ.എ. റഹീം എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.