കൂൺഗ്രാമങ്ങൾ ഒരുക്കാൻ ഹോർട്ടികൾച്ചർ മിഷൻ
text_fieldsതൊടുപുഴ: സുരക്ഷിത ഭക്ഷണവും വരുമാനവും ലക്ഷ്യമിട്ട് ജില്ലയിൽ കൂൺഗ്രാമങ്ങളൊരുങ്ങുന്നു. സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ രാഷ്ട്രീയ കൃഷി വി കാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്.പദ്ധതിയുടെ ആദ്യഘട്ടം രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലായിരുന്നു ജില്ലയിൽ നടപ്പാക്കിയത്.
എന്നാൽ പൂർണ വിജയത്തിലെത്തിയില്ലെങ്കിലും പദ്ധതിയെ കുറിച്ച് കൂടുതൽ പേരിലേക്ക് അറിവ് നൽകാൻ കഴിഞ്ഞെന്നാണ് അധികൃതരുടെ വിശ്വാസം. ഇതോടൊപ്പം ഗ്രാമീണ ജനതയുടെ പോഷകാഹാര അപര്യാപ്തതക്ക് പരിഹാരമെന്ന നിലയിലും യുവജനങ്ങൾക്ക് ആകർഷകമായ ബിസിനസ് സംരഭമെന്ന നിലയിലും പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിനുളള നടപടികളാണ് പുരോഗമിക്കുന്നത്.
രണ്ടാം ഘട്ടം: 24 കൃഷിഭവനുകൾ
സമഗ്ര കൂൺഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലയിലെ 24 കൃഷി ഭവൻ പരിധികളിലായാണ് നടപ്പാക്കുന്നത്. ഇടുക്കി, പീരുമേട്, തൊടുപുഴ നിയമസഭ മണ്ഡലങ്ങളിലായാണിവ. പദ്ധതിക്കായി കൂൺകൃഷിയിൽ താത്പര്യമുളള കർഷകർ, കർഷക സംഘങ്ങൾ,എഫ്.പി.ഒ, കുടുംബശ്രീ അടക്കമുളളവരെയാണ് പരിഗണിക്കുന്നത്. തെരഞ്ഞെടുക്കപ്പടുന്നവർക്ക് ഹോർട്ടി കൾച്ചർ മിഷന് കീഴിൽ പരിശീലനവും നൽകും. താത്പര്യമുളളവർ അതത് മേഖലകളിലെ കൃഷി ഭവനുകളിലോ ഹോർട്ടി കൾച്ചർ മിഷനിലോ ആണ് ബന്ധപ്പെടേണ്ടത്.
പദ്ധതി നടത്തിപ്പിനായി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 100 ശതമാനം സബ്സിഡിയും സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 40 ശതമാനം വായ്പാ ബന്ധിത സഹായവും നൽകുന്നുണ്ട്. ജില്ലയിൽ അറക്കുളം, മരിയാപുരം, കഞ്ഞിക്കുഴി, കാമാക്ഷി, വാഴത്തോപ്പ്, വാത്തിക്കുടി, കട്ടപ്പന നഗരസഭ, കാഞ്ചിയാർ, കുടയത്തൂർ, കൊന്നത്തടി,ഏലപ്പാറ, വണ്ടിപ്പെരിയാർ,കുമളി, കൊക്കയാർ, പെരുവന്താനം, ഉപ്പുതറ, അയ്യപ്പൻകോവിൽ, ചക്കുപള്ളം,ആലക്കോട്, കരിമണ്ണൂർ,കോടിക്കുളം, ഉടുമ്പന്നൂർ, വണ്ണപ്പുറം, വെള്ളിയാമറ്റം കൃഷി ഭവൻ പരിധികളിലാണ് രണ്ടാം ഘട്ടം പദ്ധതി നടപ്പാക്കുന്നത്.
കൂണുകളാൽ സമൃദ്ധം കൂൺഗ്രാമം
മിഷൻ മാനദണ്ഡ പ്രകാരം നൂറ് ചെറുകിട കൂൺ ഉത്പാദന യൂനിറ്റുകൾ, രണ്ട് വൻകിട ഉത്പാദന യൂനിറ്റുകൾ, ഒരു വിത്തുല്പാദന യൂനിറ്റ്, പത്ത് കമ്പോസ്റ്റ് യൂനിറ്റുകൾ, രണ്ട് പാക്ക് ഹൗസുകൾ, മൂന്ന് സംസ്കരണ യൂനിറ്റുകൾ, നൂറു കർഷകർക്കുള്ള പരിശീലനം എന്നിവ ഉൾപ്പെട്ടതാണ് ‘കൂൺ ഗ്രാമം’ പദ്ധതി.
പദ്ധതി പ്രകാരം ചെറുകിട കൂൺഉത്പാദന യൂനിറ്റിന് 11,2550 രൂപയും വൻകിട കൂൺ ഉല്പാദനയൂനിറ്റ്, കൂൺ വിത്തുല്പാദനയൂനിറ്റ് (സ്പോൺ),പാക്ക്ഹൗസ് എന്നിവക്ക് രണ്ടു ലക്ഷം രൂപ വീതവും, കമ്പോസ്റ്റ് യൂനിറ്റിന് അൻപതിനായിരം രൂപയും,പ്രി സർവെഷൻ യൂനിറ്റിന് ഒരു ലക്ഷം രൂപയും ധനസഹായം നൽകും. ഇതോടൊപ്പം കർഷകർക്കുളള വിവിധ പരിശീലന പരിപാടികൾക്കായി ഒരുലക്ഷം രൂപയും അനുവദിക്കും . ഇപ്രകാരം ഒരു കൂൺ ഗ്രാമത്തിനായി 30.25 ലക്ഷം രൂപയുടെധനസഹായമാണ് സർക്കാർ തലത്തിൽ ലഭ്യമാക്കുന്നത്.
വിപുലീകരണത്തിനായി കർമപദ്ധതി
ജില്ലയിൽ കൂൺകൃഷി വ്യാപനത്തിനായി വിപുലമായ കർമപദ്ധതിയാണ് മിഷൻ തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ പ്രാരംഭഘട്ടത്തിൽ തന്നെ 300 ചെറുകിട യൂനിറ്റുകളും 6 വലിയ യൂനിറ്റുകളുമായി പദ്ധതി പുരോഗതി കൈവരിച്ചിരുന്നു.
ഇതിന ്പിന്നാലെയാണ് മറ്റ് നിയോജകമണ്ഡലങ്ങളിലേക്ക് കൂടി കൂൺ ഗ്രാമം പദ്ധതി വ്യാപിപ്പിച്ചിരിക്കുന്നത്. ജില്ലയിൽ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുളള കർമപദ്ധതികളാണ് മിഷൻ അവിഷ്കരിക്കുന്നതെന്ന് കൂൺഗ്രാമം പദ്ധതിയുടെ ചുമതലയുളള കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.എൻ.രാജു പറയുന്നു. കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുളള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമഗ്ര കൂൺഗ്രാമം പദ്ധതി നടപ്പാക്കുന്ന കൃഷിഭവനുകൾ
തൊടുപുഴ- ആലക്കോട്,കരിമണ്ണൂർ,കോടിക്കുളം, ഉടുമ്പന്നൂർ, വണ്ണപ്പുറം, വെള്ളിയാമറ്റം ഇടുക്കി-അറക്കുളം,മരിയാപുരം,കഞ്ഞിക്കുഴി,കാമാക്ഷി, വാഴത്തോപ്പ്, വാത്തിക്കുടി,കട്ടപ്പന നഗരസഭ, കാഞ്ചിയാർ, കുടയത്തൂർ, കൊന്നത്തടി പീരുമേട്-ഏലപ്പാറ,കുമളി, വണ്ടിപ്പെരിയാർ,കൊക്കയാർ, പെരുവന്താനം, ഉപ്പുതറ, അയ്യപ്പൻകോവിൽ,ചക്കുപളളം


