പെയ്തൊഴിയാതെ മഴ; ജില്ലയില്‍ 3.13 കോടിയുടെ കൃഷിനാശം
text_fieldsതൊടുപുഴ: കനത്ത മഴയിൽ ജില്ലയില്‍ 3.13 കോടിയുടെ കൃഷിനാശമെന്ന് പ്രാഥമിക കണക്ക്. 110.87 ഹെക്ടര്‍ സ്ഥലത്തെ കാര്‍ഷിക വിളകൾ നശിച്ചു. 1304 കര്‍ഷകര്‍ക്കാണ് നാശനഷ്ടമുണ്ടായത്. അടിമാലി ബ്ലോക്കിലാണ് കൂടുതല്‍ നാശം. 419 കര്‍ഷകര്‍ക്കായി 14.4 കോടിയുടെ നഷ്ടമുണ്ടായി. 419 കര്‍ഷകരുടെ കൃഷിയാണ് കെടുതിക്കിരയായത്.
ഇളംദേശം ബ്ലോക്കില്‍ 18.15 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 195 കര്‍ഷകരുടെ 21.03 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. ഇടുക്കി ബ്ലോക്കില്‍ 103 കര്‍ഷകര്‍ക്കായി 38.26 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടു. 5.14 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. കട്ടപ്പന ബ്ലോക്കില്‍ 263 കര്‍ഷകരുടെ 17.16 ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശമുണ്ടായി. 55.14 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. നെടുങ്കണ്ടം ബ്ലോക്കില്‍ 306 കര്‍ഷകരുടെ വിളകളാണ് കാറ്റിലും മഴയിലും നശിച്ചത്. 54.43 ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശം നേരിട്ടു. 53.51 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പീരുമേട്ടില്‍ മൂന്നു കര്‍ഷകര്‍ക്കായി 2.21 ലക്ഷം രൂപയും തൊടുപുഴയില്‍ 15 കര്‍ഷകര്‍ക്ക് 1.66 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. വാഴ, കുരുമുളക്, റബര്‍ എന്നിവയാണ് വ്യാപകമായി നശിച്ചത്. പലയിടങ്ങളിലും ശക്തമായ കാറ്റിലാണ് വിളകള്‍ നിലംപൊത്തിയത്.
കുലച്ച വാഴകള്‍ 25880 എണ്ണമാണ് കനത്ത കാറ്റിലും മഴയിലും നശിച്ചത്. 454 കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്. 216 കര്‍ഷകരുടെ കുലയ്ക്കാത്ത 9355 വാഴകളും നശിച്ചിട്ടുണ്ട്. കായ്ക്കുന്ന 3934 കുരുമുളക് ചെടികളും കായ്ക്കാറായ 125 കുരുമുളക് ചെടികളും പ്രകൃതിക്ഷോഭത്തില്‍ നശിച്ചു. 75 കര്‍ഷകര്‍ക്ക് നഷ്ടം നേരിട്ടു. 62 കര്‍ഷകരുടെ ടാപ്പ് ചെയ്യുന്ന 818 റബര്‍ മരങ്ങളും 41 പേരുടെ ടാപ്പ് ചെയ്യാത്ത 500 മരങ്ങളും ഒടിഞ്ഞും കട പുഴകിയും നശിച്ചു.
ഏലം -70.74 ഹെക്ടര്‍, ജാതി കായ്ക്കുന്നത് -207 എണ്ണം, കായ്ക്കാത്തത് -89, തെങ്ങ് കായ്ക്കുന്നത് -63, കായ്ക്കാത്തത് -15, കമുക്- 6, ജാതി കായ്ക്കുന്നത് -207, കായ്ക്കാത്തത് -89, കൊക്കോ -481, മരച്ചീന് -0.400 ഹെക്ട്ടര്‍, പച്ചക്കറി 0.200 ഹെക്ടര്‍ എന്നിവയും കാലവര്‍ഷക്കെടുതിയില്‍ നശിച്ചു.