അഞ്ച് വർഷത്തിൽ ഇടുക്കിയിൽ ജീവനൊടുക്കിയവർ 2204:കൂടുതൽ അടിമാലിയിൽ
text_fieldsതൊടുപുഴ: പലവിധ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി ജീവിതം അവസാനിപ്പിക്കുകയെന്ന ചിന്തയിലേക്ക് വീണുപോകുന്ന ആളുകളുടെ എണ്ണം ജില്ലയിൽ കൂടുന്നു. ജില്ലയിൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം അഞ്ച് വർഷത്തിനിടെ 2204 പേരാണ് ജില്ലയിൽ വിവിധ കാരണങ്ങളാൽ ജീവനൊടുക്കിയത്. 2020 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കണക്കുകളാണിത്. 2017 ൽ 319 ആത്മഹത്യകളാണ് നടന്നതെങ്കിൽ 2018 ൽ ഇത് 379 ലേക്ക് കടന്നു. 2020 ഓടെ എണ്ണം പിന്നെയും കൂടി വന്നു. കുടുംബപ്രശ്നങ്ങൾ, മാറാരോഗങ്ങൾ, ലഹരി, സൈബർ രംഗത്തെ ചൂഷണങ്ങൾ തുടങ്ങിയവയാണ് ആത്മഹത്യക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
വർഷങ്ങൾക്ക് മുൻപ് ജില്ലയിൽ കർഷക ആത്മഹത്യകൾ മാത്രമാണ് കൂടുതലായി കേട്ടിരുന്നത്. എന്നാൽ അത് മാറി ഇപ്പോൾ സാമ്പത്തിക പ്രയാസങ്ങളും കുടുംബപ്രശ്നങ്ങളും മൂലമുള്ള ആത്മഹത്യകൾ കൂടിയതായി കണക്കുകൾ വ്യക്തമാക്കുന്നു. കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള ഒറ്റപ്പെടുത്തലും ഇതേ തുടർന്നുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും പ്രധാനമായി ആത്മഹത്യക്ക് കാരണമാകുന്നതായാണ് പൊലീസ് രേഖ. ജീവനൊടുക്കുന്നവരിൽ മുന്നിൽ പുരുഷൻമാരാണ്. അടുത്തിടെ യുവാക്കളിലും വിദ്യാർഥികൾക്കിടയിലും ആത്മഹത്യ പ്രവണത ഏറി വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതരും ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ ആത്മഹത്യ അടിമാലിയിൽ
അഞ്ചു വർഷത്തിനിടെ ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ജീവനൊടുക്കിയത് അടിമാലിയിലാണ് 151 പേർ. നെടുങ്കണ്ടം-146, തൊടുപുഴ-140, കുമളി-131, മുട്ടം-28, പീരുമേട്-76, പെരുവന്താനം- 35, രാജാക്കാട്-96, ശാന്തൻപാറ-108, തങ്കമണി-54, ഉടുമ്പൻചോല-77, ഉപ്പുതറ-99, വാഗമൺ-42, വണ്ടൻമേട്-89, വണ്ടിപെരിയാർ-71, വെള്ളത്തൂവൽ-103, കമ്പംമെട്ട്-49, ദേവികുളം-32, ഇടുക്കി-53, കാളിയാർ-49,കഞ്ഞിക്കുഴി-75, കരിമണൽ-4, കരിമണ്ണൂർ-64, കരിങ്കുന്നം-33, കട്ടപ്പന-128, കുളമാവ്-14, മറയൂർ-41, മൂന്നാർ-90,മുരിക്കാശേരി-42 എന്നിങ്ങനെയാണ് വിവിധ പ്രദേശങ്ങളിൽ ജീവനൊടുക്കിയവരുടെ എണ്ണം.
വിളിപ്പുറത്തുണ്ട് പിന്തുണ
ആരോഗ്യസംബന്ധമായ സംശയ നിവാരണം, മാനസിക സമ്മർദം അനുഭവിക്കുന്നവർ, ആത്മഹത്യ പ്രവണതയുള്ളവർ തുടങ്ങിയവർക്ക് പിന്തുണ നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സർക്കാരിന്റെ ഔദ്യോഗിക സേവനങ്ങളുണ്ട്. മാനസിക പ്രശ്നങ്ങൾ ഒറ്റക്ക് നേരിടേണ്ടതില്ല. ദിശ ഹെൽപ് ലൈൻ, ടെലി മനസ്സ് എന്നിവയുടെ ടോൾഫ്രീ നമ്പറുകളിൽ ഉൾപ്പെടെ വിളിച്ചാൽ വിദഗ്ധരോട് തുറന്ന് സംസാരിച്ച് പിന്തുണ നേടാം. ഫോണിലൂടെ സംസാരിച്ച് പ്രശ്നങ്ങൾ മനസ്സിലാക്കുകയും പരിഹാരം നിർദേശിക്കുകയും പിന്തുണ നൽകുകയും ചെയ്യും. ആവശ്യമെങ്കിൽ നേരിട്ട് കണ്ട് അധികൃതർ പിന്തുണ നൽകും. ദിശ ഹെൽപ് ലൈൻ നമ്പർ- 104, 1056, ടെലി മനസ്സ് ടോൾഫ്രീ നമ്പർ- 14416.
അമൂല്യമാണ് ജീവൻ; ആത്മഹത്യ ഒന്നിനും പരിഹാരമല്ല
തൊടുപുഴ: വ്യാഴാഴ്ച ഉപ്പുതറയിൽ ഓട്ടോറിക്ഷ ഡ്രൈവറെയും ഭാര്യയെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ ഒന്നാകെ നടുക്കിയിരിക്കുകയാണ്. ഉപ്പുതറ ഒൻപതേക്കർ പട്ടത്തമ്പലം മോഹനന്റെ മകൻ സജീവ്(34),ഭാര്യ രേഷ്മ (30), മകൻ ദേവൻ (5),മകൾ ദിവ്യ (3) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം.
മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു. പ്രതിസന്ധികളെ തരണം ചെയ്യാനും പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനും സമൂഹം കൂടുതൽ ജാഗരൂകരാകേണ്ടതിന്റെ ആവശ്യകതയാണ് ഈ മരണങ്ങൾ ഓർമിപ്പിക്കുന്നത്. തുറന്ന് സംസാരിച്ചും മറ്റുള്ളവരുടെ വിഷമങ്ങൾ അറിഞ്ഞ് സഹായിച്ചും അമൂല്യമായ ജീവിതത്തെ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും മുന്നോട്ടുപോകാനാകുമെന്ന യാഥാർഥ്യം തിരിച്ചറിയണമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.