അടിച്ചുപൊളിച്ചും റീലില്‍ നിറഞ്ഞും കുട്ടികള്‍ ഓണാവധിയിലേക്ക്
text_fieldsഓണാഘോഷത്തിനായി സ്‌കൂളിലേക്ക് കയറുന്നതിന് മുമ്പ് വയക്കര ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിനു മുന്നിലെ റോഡരികില്‍ റീല്‍ എടുക്കാനെത്തിയ കുട്ടികളുടെ സംഘം
ചെറുപുഴ: ഓണക്കളികളും ഓണപ്പാട്ടും ഓണസദ്യയുമൊരുക്കി സ്‌കൂളുകളിലും കലാലയങ്ങളിലും ഓണമാഘോഷിച്ചു. കുട്ടികള്‍ തങ്ങളുടെ കൂട്ടുകാര്‍ക്കൊപ്പം ഒരേ വേഷത്തിലെത്തി ഓണാഘോഷം കളര്‍ഫുളാക്കുന്നതായിരുന്നു ഇത്തവണയും വിദ്യാലയ കാഴ്ച. സ്‌കൂളുകളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ലാത്തതിനാല്‍ വളരെ നേരത്തേ സ്‌കൂളിലേക്ക് പുറപ്പെട്ട് വഴിയരികില്‍ നിന്നും സ്‌കൂള്‍ പരിസരത്തുനിന്നും റീല്‍ എടുക്കുന്ന കുട്ടിക്കൂട്ടങ്ങളായിരുന്നു ഇത്തവണത്തെ ഓണാഘോഷത്തിലെ വേറിട്ട കാഴ്ച.
മാവേലിയും പുലികളും വേട്ടക്കാരും വിദ്യാലയ മുറ്റത്ത് നിറഞ്ഞാടിയപ്പോള്‍ വിവിധ കായികമത്സരങ്ങളും വടംവലിയും പൂക്കളമത്സരവും ഒരുക്കി വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരും ഓണം ഉത്സവമാക്കി. എ.ഐയുടെ സഹായത്തോടെ സ്വന്തം ഫോട്ടോയെ മാവേലി വേഷത്തിലേക്ക് മാറ്റിയ വലിയ പോസ്റ്ററുകളുമായി നിരവധി ആണ്‍കുട്ടികള്‍ സ്‌കൂളിലെത്തിയിരുന്നു. ഈ എ.ഐ ചിത്രവുമായുള്ള ഫോട്ടോഷൂട്ടും കാണാനായി.
പരീക്ഷയുടെ ഉത്കണ്ഠകളില്‍ നിന്നും പുറത്തുകടക്കാനുള്ള അവസരമായിരുന്നു ഇത്തവണയും ഓണാഘോഷം. ഫോണ്‍ കൊണ്ടുവരാന്‍ നിയന്ത്രണമുണ്ടായിരുന്നെങ്കിലും ഓണാഘോഷത്തിനിടയിലെ അസുലഭ മുഹൂര്‍ത്തങ്ങള്‍ ഷൂട്ട് ചെയ്ത് റീലാക്കാന്‍ അധ്യാപകര്‍ കുട്ടികളെ സഹായിക്കുന്നുണ്ടായിരുന്നു.
ഓണസദ്യയും ഒരുക്കിയിരുന്നു. പെരിങ്ങോം ഗവ. കോളജ്, ഗവ. ഐ.ടി.ഐ, പെരിങ്ങോം ഗവ. ഹയര്‍സെക്കന്ററി, വയക്കര ഗവ. ഹയര്‍സെക്കന്ററി, ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂള്‍, ജെ.എം.യു.പി സ്‌കൂള്‍, പ്രാപ്പൊയില്‍ ഗവ. ഹയര്‍സെക്കന്ററി എന്നിവിടങ്ങളിലെല്ലാം വിപുലമായ രീതിയിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.


