ഉത്രാടപ്പാച്ചിലിന്റെ തിരക്കിലമർന്ന് നഗരം
text_fieldsഉത്രാടപ്പാച്ചിൽ...
കണ്ണൂർ സ്റ്റേഡിയം ജങ്ഷനിൽ ഉത്രാടദിവസത്തെ തിരക്ക്
കണ്ണൂർ: തിരുവോണത്തലേന്ന് നഗരം ഉത്രാടപ്പാച്ചിലിന്റെ തിരക്കിലമർന്നു. ജനങ്ങൾ ഓണക്കോടിയും പൂക്കളും അടുക്കള സാധനങ്ങളും വാങ്ങാൻ നഗരത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. കൂടാതെ, ചൊവ്വാഴ്ച നബിദിനം കൂടിയായതോടെ അക്ഷരാർഥത്തിൽ നഗരം വീർപ്പുമുട്ടി. പൊതുഗതാഗതം കുറവായിരുന്നെങ്കിലും സ്വന്തം വാഹനങ്ങളുമായി നിരത്തിലിറങ്ങിയവരായിരുന്നു കൂടുതൽ. നഗരത്തിലെ ഓണം ഫെയറുകളും മറ്റ് വിനോദോപാധികളും സന്ദർശിക്കാനും ജനങ്ങളേറെയുണ്ടായിരുന്നു. മലയോരമേഖലകളിൽ പെയ്യുന്ന കനത്ത മഴ നേരിയ മങ്ങലേൽപിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധികളെ മറികടന്ന് തിരുവോണത്തിന്റെ സമൃദ്ധിയിലേക്കുണരുകയാണ്. പൊതുവിൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ജനങ്ങൾ പാച്ചിലിലാണ്. തിരുവോണപ്പൂക്കളമൊരുക്കാൻ തോവാളയിൽനിന്നും ബംഗളൂരുവിൽനിന്നുമുള്ള ചെണ്ടുമല്ലിയും വാടാമല്ലിയും അരളിപ്പൂക്കളും കണ്ണൂരിലെ തെരുവുകളിൽ നിറഞ്ഞുനിൽക്കുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു നാളുകളിൽ നഗരം കണ്ടത്. പൂക്കൾ വാങ്ങാനും അടുക്കളയിലേക്കുള്ള റഫ്രിജറേറ്ററും മറ്റ് വീട്ടുപകരണങ്ങളും വാങ്ങാനും വൻതിരക്കാണ് നഗരത്തിൽ ചൊവ്വാഴ്ച അനുഭവപ്പെട്ടത്. കണ്ണൂർ സ്റ്റേഡിയം പരിസരത്തേക്കാണ് ജനം ഒഴുകിയെത്തുന്നത്.


