സിവിൽ സർവിസ്; 172ാം റാങ്കുമായി നിതിൻ പ്രദീപ്
text_fieldsനിതിൻ പ്രദീപ് കുടുംബാംഗങ്ങൾക്കൊപ്പം
കണ്ണൂർ: സിവിൽ സർവിസിൽ 172 ാം റാങ്ക് കണ്ണൂർ പള്ളിക്കുന്ന് രാമതെരുവിലെ ഓംകാർ വീട്ടിലെ നിതിൻ പ്രദീപിന്. നാലാം തവണയാണ് സിവിൽ സർവിസ് സ്വപ്നം ഇദ്ദേഹത്തിന് സ്വന്തമാക്കാനായത്. 2021 മുതൽ പരീക്ഷ എഴുതാൻ തുടങ്ങിയെങ്കിലും റാങ്ക് പട്ടികയിൽ ഇടം നേടാനായില്ല. രണ്ടുതവണ പരിശീലനം ഇല്ലാതെയായിരുന്നു പരീക്ഷ എഴുതിയതെന്ന് നിതിൻ പറഞ്ഞു.
കണ്ണൂർ ഭാരതീയ വിദ്യാഭവനിലായിരുന്നു പ്ലസ്ടുവരെ പഠിച്ചത്. കോമേഴ്സിലായിരുന്നു പ്ലസ്ടു. പിന്നീട് ഐ.ഐ.ടി മദ്രാസിൽ ഡെവലപ്മെന്റ് സ്റ്റഡീസിൽ ബിരുദം നേടി. ഇതിനുശേഷം കർണാടകയിലെ ദേശപാണ്ഡേ ഫൗണ്ടേഷനിൽ രണ്ടു വർഷത്തോളം ജോലിചെയ്തു. പൊളിറ്റിക്കൽ സയൻസും ഇന്റർനാഷനൽ റിലേഷനുമായിരുന്നു ഐച്ഛിക വിഷയം. തിരുവനന്തപുരത്തെ ഒരു സ്വകാര്യ സിവിൽ സ്ഥാപനത്തിലായിരുന്നു പരിശീലനം നേടിയത്. ഇന്ത്യൻ റവന്യൂ സർവിസിൽ ചേരാനാണ് ആഗ്രഹമെന്ന് നിതിൻ പറഞ്ഞു. കണ്ണൂർ കോടതിയിലെ അഭിഭാഷകനായ വി.പി. പ്രദീപിന്റെയും സുനിതയുടെയും മകനാണ്. സഹോദരി സുപ്രിയ തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ഡോക്ടറാണ്.


