ആറളം ഫാമിലെ കൊലയാളി കാട്ടാനയെ വന്യജീവി സങ്കേതത്തിലേക്ക് തുരത്തി
text_fieldsഗജമുക്തി ഓപറേഷന്റെ ഭാഗമായി വനം വകുപ്പ് ദൗത്യസംഘം തുരത്തിയ വലിയ മോഴയാന
ഇരിട്ടി: ആറളം ഫാമിലെയും, പുനരധിവാസ മേഖലയിലെയും പേടിസ്വപ്നമായിരുന്ന വലിയ മോഴയെന്ന കൊലയാളി കാട്ടാനയെ ഗജമുക്തി ദൗത്യത്തിന്റെ എട്ടാം ദിനത്തിൽ ദൗത്യസംഘം വന്യജീവി സാങ്കേതത്തിലേക്ക് തുരത്തി.ഗജമുക്തി ദൗത്യത്തിന്റെ എട്ടാം ദിനത്തിൽ ദൗത്യസംഘം പരിശോധനയ്ക്കിടെ ആദ്യം രണ്ട് കാട്ടാനകളെ കണ്ടെത്തുകയും അവയെ ഹെലിപാഡ് ഭാഗത്തേക്ക് കടത്തുകയും, തുടർന്ന് ഹെലിപാഡ്-വട്ടക്കാട് മേഖലയിൽ നടത്തിയ തിരച്ചിലിൽ നാല് കാട്ടാനകളെ കൂടി കണ്ടെത്തുകയും ചെയ്തു.
ഇതിൽ ഒരാനയെ ഇഞ്ചിമുക്ക് ,കോട്ടപ്പാറ വഴി വന്യജീവി സങ്കേതത്തിലേക്കും, അഞ്ച് കാട്ടാനകളെ താളിപ്പാറ, കോട്ടപ്പാറ ഫെൻസിങ് കടത്തിവിടുകയും ചെയ്തു.പിന്നീട് ഓടച്ചാൽ, ശോഭക്കുന്ന് ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയതിൽ നാല് ആനകളെ കണ്ടെത്തുകയും അവ ദൗത്യസംഘത്തിന്റെ നിയന്ത്രണത്തിൽ നിന്നും മാറുകയും പിന്നീട് തിരച്ചിൽ നടത്തിയതിൽ ഫെൻസിങ് വഴി കടന്നതിന്റെ കാൽപാടുകൾ കാണുകയും ചെയ്തു.തുടർന്ന് ദൗത്യം തൽക്കാലത്തേക്ക് നിർത്തി വെക്കുകയായിരുന്നു. നിരവധി പേർക്ക് ജീവഹാനി വരുത്തിയ വലിയ മോഴയാനയെ വനത്തിലേക്ക് ശ്രമകരമായാണ് ദൗത്യ സംഘം തുരത്തിയത്.


