ഇരിട്ടി താലൂക്ക് ആശുപത്രിയിലെ മാതൃ -ശിശു വാർഡ് നോക്കുകുത്തി
text_fieldsഇരിട്ടി താലൂക്ക് ആശുപത്രി മാതൃ -ശിശു വാർഡ് കെട്ടിടം
ഇരിട്ടി: താലൂക്ക് ആശുപത്രിയിൽ ആധുനിക നിലവാരത്തിലുള്ള മാതൃ ശിശു സംരക്ഷണ ബ്ലോക്ക് ഇപ്പോഴും നോക്കുകുത്തി. ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടവും ഉപകരണങ്ങളും നശിക്കുന്നു. ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ നിന്ന് അനുവദിച്ച 3.19 കോടി രൂപ ചെലവിട്ടാണ് കെട്ടിടനിർമാണം. നിലവിലുള്ള താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് 9000 ചതുരശ്ര അടിയുള്ള പുതിയ ബ്ലോക്ക് ഒരുക്കിയത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുള്ള ഹൈടെക് നിലവാരത്തിലാണ് പണികൾ നടത്തിയത്. പ്രസവ മുറി, രണ്ട് ഓപ്പറേഷൻ തിയറ്റർ പോസ്റ്റ് ഓപറേറ്റിവ് വാർഡ്, നവജാത ശിശു തീവ്രപരിചരണ വിഭാഗം, വാർഡുകൾ എന്നിവയാണ് മാതൃ - ശിശു സംരക്ഷണ ബ്ലോക്കിൽ ക്രമീകരിച്ചത്. മാതൃ-ശിശു വാർഡിന്റെ വരാന്ത ആശുപത്രി ഗോഡൗണാണിപ്പോൾ. ഇതിനുള്ളിലെ ഉപകരണങ്ങളെല്ലാം പൊടിപിടിച്ച് തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങിയിരിക്കുന്നു. ദിവസവും നൂറുകണക്കിന് രോഗികൾ എത്തുന്ന താലൂക്ക് ആശുപത്രിയിൽ പാവപ്പെട്ടവരായ ആളുകൾക്ക് ഏറെ ഉപകാരപ്രദമാകേണ്ടിയിരുന്ന ബ്ലോക്ക് എന്നു തുറക്കുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ്.


