കോവിഡ് കാലത്തെ നാലാം പെരുന്നാൾ; ആഘോഷങ്ങൾ അകത്തളങ്ങളിൽ
text_fieldsമഹാമാരിയുടെ ദിനങ്ങളിൽ പെരുന്നാൾ വീടകങ്ങളിലാണ്. നാടൊന്നാകെ അടച്ചിട്ടിരിക്കുന്ന കാലത്ത് ആരവങ്ങളില്ലാതെ ആഘോഷങ്ങൾ നാല് ചുവരുകൾക്കുള്ളിൽ ഒതുക്കപ്പെട്ടു. എങ്കിലും കുടുംബങ്ങൾക്കുള്ളിലുള്ള ആഹ്ലാദത്തിന് എന്നും മാറ്റുകൂടുതലാണ്. ഇക്കുറി ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അൽപം ഇളവുവന്നതോടെ പെരുന്നാൾ വസ്ത്രങ്ങൾ സ്വന്തമാക്കിയതിെൻറ ആഹ്ലാദത്തിമിര്‍പ്പിലാണ് കുട്ടികള്‍. കണ്ണൂർ വളപട്ടണത്തെ വീട്ടിൽനിന്നുള്ള കാഴ്ച
ഇരിട്ടി: കോവിഡ് മൂന്നാം തരംഗത്തിെൻറ ആശങ്കകൾക്കിെട, സ്നേഹത്തിെൻറയും ത്യാഗത്തിെൻറയും സ്മരണകളുമായി വീണ്ടുമൊരു ബലിപെരുന്നാൾ കൂടി. നിയന്ത്രണങ്ങൾ നീങ്ങിയിട്ടില്ലാത്ത കാലത്ത് ആഘോഷം കരുതലോടെ മാത്രം. കോവിഡ് മഹാമാരിയുടെ കാലത്ത് പെരുന്നാൾ വീട്ടകങ്ങളിലാണ്. നാടൊന്നാകെ അടച്ചിട്ടിരുന്ന ഒന്നാം തരംഗത്തിെൻറ കാലത്ത് ആഘോഷങ്ങളും അങ്ങനെ ഒതുക്കപ്പെട്ടു. പള്ളികളിൽ പെരുന്നാൾ നമസ്കാരം പോലുമില്ലാത്ത ആഘോഷങ്ങളാണ് കടന്നുപോയത്.
കോവിഡ് കാലത്തെ നാലാം പെരുന്നാളാണിത്. രണ്ടു െചറിയ പെരുന്നാളും ഒരു ബലിപെരുന്നാളും അടച്ചിടൽ കാലത്ത് ആരവങ്ങളില്ലാതെ കടന്നുപോയി. ഇക്കുറി പള്ളികൾ തുറന്നുവെങ്കിലും നിയന്ത്രണം നിലവിലുണ്ട്. പള്ളികളിൽ മിക്കയിടങ്ങളിലും പെരുന്നാൾ നമസ്കാരമുണ്ട്. സർക്കാർ നിയന്ത്രണം പാലിച്ച് 40 പേർക്ക് മാത്രമേ പ്രവേശത്തിന് അനുമതിയുള്ളൂ. എങ്കിലും വിശ്വാസികൾക്ക് അതും ആശ്വാസത്തിെൻറ വാർത്തയാണ്. കാരണം, കുറച്ചുപേർക്കെങ്കിലും പള്ളികളിൽ തക്ബീർ ധ്വനികൾ മുഴക്കി പെരുന്നാൾ നമസ്കാരം നിർവഹിക്കാൻ സാധിക്കുമല്ലോ.
ഓരോ പെരുന്നാൾ ദിനവും സാഹോദര്യവും സ്നേഹവും ഊട്ടിയുറപ്പിക്കലിെൻറ ദിനം കൂടിയാണ്. പള്ളികളിൽനിന്ന് ഇറങ്ങുന്ന വിശ്വാസികൾ പരസ്പരം ആലിംഗനം ചെയ്ത്, ബന്ധുവീടുകൾ സന്ദർശിച്ച് കുടുംബക്കാർക്ക് ആശംസ കൈമാറുന്നതും കിടപ്പുരോഗികൾക്ക് സാന്ത്വനം പകരുന്നതും പെരുന്നാൾ ദിനത്തിലെ പതിവുകാഴ്ചകളാണ്.
കോവിഡ് നിയന്ത്രണം ഇത്തരം യാത്രകൾക്കും തടസ്സമാണ്. വിഡിയോ കോളും ഓൺലൈൻ മീറ്റിങ് സംവിധാനങ്ങളുമൊക്കെയാണ് കൂടിച്ചേരലിെൻറ ആഹ്ലാദം തിരിച്ചുപിടിക്കാനുള്ള വഴി. ഇബ്രാഹീം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ത്യാഗ ജീവിതത്തിെൻറ ഓർമപുതുക്കുന്നതാണ് ബലിപെരുന്നാൾ. ശാരീരിക അകലം പാലിച്ചും മാനസിക അകലം കുറച്ചുമുള്ള ആഘോഷത്തോടെ ഈ മഹാമാരിയെ ചെറുത്ത് ഒരുപാട് അടുത്തിരിക്കാവുന്ന നല്ലൊരു നാളേക്കായി നമുക്ക് കാത്തിരിക്കാം.


