ഇവിടെ കാറ്റിന് ഊദിന്റെ സുഗന്ധം
text_fieldsഇരിട്ടി: അറബികളുടെ പ്രിയപ്പെട്ട ഊദ് ഉൽപാദിപ്പിക്കാന്‍ മലയോരത്തെ ഊദുമരങ്ങള്‍ ഒരുങ്ങി. അയ്യന്‍കുന്ന് പഞ്ചായത്തിലെ ആനപ്പന്തി പനക്കരയിലാണ് ആഗോള വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഊദ് മരങ്ങളുള്ളത്. ആനപ്പന്തി പനക്കരയിലെ ഇടശ്ശേരി ഷാജുവിന്റെ പറമ്പിലാണ് ഊദുമരങ്ങള്‍ വളര്‍ന്നു പന്തലിച്ചത്. മുംബൈയില്‍ ജോലി ചെയ്യുന്നതിനിടയില്‍ ലോക്ക് ഡൗണ്‍ കാലത്ത് നാട്ടിലെത്തിയപ്പോള്‍ തോന്നിയ സ്വപ്നമാണ് യാഥാർഥ്യമായത്.
വീട്ടുമുറ്റത്തുള്ള ഊദു മരങ്ങളില്‍ പരീക്ഷണവും തുടങ്ങി. വീട്ടിന് സമീപത്തായി 60 സെന്റ് സ്ഥലത്ത് ആയിരത്തോളം ഊദു മരത്തിന്റെ തൈകള്‍ വെച്ചു പിടിപ്പിച്ചിരുന്നു. ഇപ്പോള്‍ അതില്‍ 850 തൈകള്‍ വളര്‍ന്ന് മരമായി. പൊതുപ്രവര്‍ത്തകനും കലാകാരനുമായി അറിയപ്പെടുന്ന ഇടശ്ശേരി ഷാജു ഇനി അറിയാന്‍ പോകുന്നത് ഊദു തോട്ടങ്ങളുടെ ഉടമയെന്ന നിലയിലാണ്. കൃഷി ആരംഭിച്ചപ്പോള്‍ കേരളത്തിലെ ഊദ് മരകൃഷിക്കാരുടെ അസോസിയേഷന്‍ രൂപവത്കരിച്ച് അതിലൂടെ ലഭിക്കുന്ന അറിവുകൊണ്ട് പരീക്ഷണങ്ങളും തുടങ്ങി.


