അയ്യപ്പന്‍കാവില്‍ കാട്ടാന കൃഷികള്‍ നശിപ്പിച്ചു
text_fieldsഇരിട്ടി: അയ്യപ്പന്‍കാവില്‍ കാട്ടാന കൃഷിയിടങ്ങൾ വ്യാപമായി നശിപ്പിച്ചു. ആറളം വന്യജീവി സങ്കേതത്തില്‍നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാന്‍ ബാവലിപ്പുഴക്ക് കുറുകെ നിർമിച്ച തൂക്കുവേലി തകര്‍ന്നിരിക്കുകയാണ്.
ഇതാണ് കാട്ടാന ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങാന്‍ കാരണമായത്. അയ്യപ്പന്‍കാവിലും പരിസരപ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
ജനവാസകേന്ദ്രത്തില്‍ എത്തിയ കാട്ടാന അയ്യപ്പങ്കാവ് സ്വദേശികളായ ചാലില്‍ സമീറ, ചാലില്‍ സല്‍മ, ചാലില്‍ റംല എന്നിവരുടെ തെങ്ങ്, വാഴ, പച്ചക്കറി എന്നിവയാണ് നശിപ്പിച്ചത്. പുഴക്കര ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലത്തും വ്യാപകമായ നാശനഷ്ടമാണ് കാട്ടാനകള്‍ വരുത്തിയത്.
കാട്ടാന വീട്ടുമുറ്റത്ത് എത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.


