കാട്ടാനക്കലിയിൽ ആറളം; ഷെഡുകൾ തകർത്തു, മൂന്നുപേർക്ക് പരിക്ക്
text_fieldsആറളം ഫാം ഒമ്പതാം ബ്ലോക്ക് വളയം ചാലിലെ ലീന, ജിഷ്ണു എന്നിവരും കുടുംബാംഗങ്ങളും
താമസിക്കുന്ന ഷെഡ് കാട്ടാന തകർത്ത നിലയിൽ
കേളകം: ആറളം ഫാമിൽ കാട്ടാനക്കലി തീരുന്നില്ല. ആദിവാസി പുനരധിവാസ മേഖലയിൽ വീണ്ടും കാട്ടാനകൾ ഷെഡുകൾ തകർത്തു. ആറളം ഫാം ഒമ്പതാം ബ്ലോക്ക് വളയം ചാലിലെ ലീന, ജിഷ്ണു എന്നിവരും കുടുംബാംഗങ്ങളും താമസിക്കുന്ന ഷെഡാണ് കാട്ടാന തകർത്തത്. കുടിൽ തകർക്കുന്നത് കണ്ട് ഭയന്നോടിയ ഗർഭിണി അടക്കം മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലീന, ജിഷ്ണു, അശ്വിനി എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ പേരാവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗർഭിണിയായ അശ്വിനിക്ക് തലക്ക് പരിക്കുള്ളതിനാൽ ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. പുനരധിവാസ മേഖലയിൽ കാട്ടാന കുടിലുകൾ തകർക്കുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്. വെളുപ്പിന് കാട്ടാന വീട്ടുമുറ്റത്ത് എത്തിയതു കണ്ട ലീനയും ജിഷ്ണവും അശ്വനിയും കുടുംബാംഗങ്ങളും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇവർക്ക് തൊട്ടടുത്തുതന്നെ വീട് നിർമിച്ചിട്ടുണ്ടെങ്കിലും വർഷങ്ങളായി പൂക്കുണ്ടിൽ ഷെഡ്വെച്ച് താമസിക്കുന്ന ലീന വനംവകുപ്പ് താൽക്കാലിക ജീവനക്കാരി കൂടിയാണ്. മതിയായ നഷ്ടപരിഹാരം നൽകാൻ വനം വകുപ്പ് തയാറാകണം എന്നാണ് ഇവരുടെ ആവശ്യം.