ബാവലിപുഴ നിറഞ്ഞു; കുടുംബങ്ങളെ ഒഴിപ്പിക്കാതെ അധികൃതർ
text_fieldsബാവലിപ്പുഴയോരത്ത് താവളമാക്കിയവരുടെ കുടിലുകൾ
കേളകം: ബാവലിപ്പുഴ നിറഞ്ഞുതുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ ഒഴിപ്പിക്കാതെ അധികൃതരുടെ നിസ്സംഗതക്കെതിരെ നാട്ടുകാർ.
ആറളം ഫാമിലെ കാട്ടാനകളെ ഭയന്ന് കേളകം ബാവലിപ്പുഴക്കരയിൽ തമ്പടിക്കുന്ന ആദിവാസി കുടുംബങ്ങളെയാണ് കനത്തമഴയിൽ പുഴയിലെ ജലവിതാനം ഉയർന്നിട്ടും മാറ്റിത്താമസിപ്പിക്കാതെ അധികൃതരുടെ നിസ്സംഗത തുടരുന്നത്.
കടുവയും പുലികളും മലയിറങ്ങിയെത്തുന്ന കേളകം ബാവലിപ്പുഴക്കരയിലാണ് ആറളം പുനരധിവാസമേഖലയിലെ നിരവധി ആദിവാസി കുടുംബങ്ങൾ മാസങ്ങളായി താവളമാക്കിയത്. മഴ കനത്തതോടെ വനത്തിൽ ഉരുൾപൊട്ടലുണ്ടായാൽ പുഴയോരത്ത് കുടിൽ കെട്ടി താമസിക്കുന്നവരുടെ ജീവന് ഭീഷണിയായതിനാൽ എത്രയുംവേഗം പുഴയോരവാസികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കേളകം-അടക്കാത്തോട് പഴയ കമ്പിപ്പാലത്തിന് സമീപമാണ് വിവിധ ഉന്നതികളിൽനിന്നെത്തിയ കുടുംബങ്ങൾ മാസങ്ങളായി താവളമാക്കിയത്. ഒരു സുരക്ഷയുമില്ലാതെ ഈ പുഴയരികിലാണ് ഇവർകഴിച്ചുകൂട്ടുന്നത്.


