വന്യജീവികൾക്ക് കുടിവെള്ളം: നിർമിച്ചത് 25 ചെക്ക് ഡാമുകൾ
text_fieldsആറളം വനത്തിലെ കാട്ടിക്കരിയിൽ നിർമിച്ച ചെക്ക്ഡാം
കേളകം: വന്യജീവികൾക്ക് കാട്ടിനുള്ളിൽ കുടിവെള്ളമൊരുക്കി വനംവകുപ്പ്. വനത്തിനുള്ളിലെ നീരൊഴുക്ക് കുറയുന്ന ജലസ്രോതസ്സുകളിൽ ബ്രഷ് വുഡ് ചെക്ക് ഡാം നിർമിച്ചാണ് ആറളം ചിത്രശലഭ സങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ വനംവകുപ്പ് ജീവനക്കാർ കുടിവെള്ളം ലഭ്യമാക്കുന്നത്.
കാടുകളിൽനിന്ന് ലഭിക്കുന്ന ഉണങ്ങിയ തടികൾ, ചുള്ളിക്കമ്പുകൾ, കരിയില, മണ്ണ് തുടങ്ങിയവ ഉപയോഗിച്ചാണ് ബ്രഷ് വുഡ് ചെക്ക് ഡാം എന്ന താൽക്കാലിക തടയണകൾ നിർമിക്കുന്നത്.
25ഓളം ചെക്ക് ഡാമുകളാണ് ഇത്തരത്തിൽ നിർമിച്ചിട്ടുള്ളത്. വന്യജീവികൾക്ക് കുടിവെള്ളം ഒരുക്കാനുള്ള സ്ഥിരം കുളങ്ങൾക്കും ചെക്ക് ഡാമുകൾക്കും പുറമെയാണ് വേനൽക്കാലത്ത് വന്യമൃഗങ്ങൾക്ക് കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി ഇത്തരം താൽക്കാലിക തടയണകൾ കൂടി നിർമിച്ചുവരുന്നത്. കുടിവെള്ളം ഉറപ്പാക്കുന്നതിനോടൊപ്പം വനത്തിനകത്ത് മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾക്കും താൽക്കാലിക തടയണകൾ സഹായിക്കുന്നു.


