ഓപറേഷൻ ഗജമുക്തി: ആറ് ആനകളെ കൂടി വനത്തിലേക്ക് തുരത്തി
text_fieldsആറളം ഫാമിൽനിന്ന് വന്യജീവിസങ്കേതത്തിലേക്ക് തുരത്തിയ കാട്ടാനക്കൂട്ടം
കേളകം: ആറളം ഫാമിലും പുനരധിവാസ ജനവാസമേഖലയിൽ നിന്നിരുന്ന കാട്ടാനകളെ വനത്തിലേക്ക് തിരികെ തുരത്താനുള്ള വനം വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും സംയുക്ത ദൗത്യമായ ‘ഓപറേഷൻ ഗജമുക്തി’യുടെ ഭാഗമായി ആറ് ആനകളെ കൂടി വനത്തിലേക്ക് തുരത്തി.
ബ്ലോക്ക് ഏഴ്, വയനാടൻ കാട്, ഹെലിപ്പാട് താളിപ്പാറ വഴി തൂക്ക് വൈദ്യുതിവേലി കടത്തിയാണ് കാട്ടാനക്കൂട്ടത്തെ ദൗത്യസംഘം ആറളം വന്യജീവിസങ്കേതത്തിലേക്ക് തുരത്തിയത്.
മുമ്പ് ഫാമിൽ നിലയുറപ്പിച്ചിരുന്ന ഒമ്പത് കാട്ടാനകളെ ആറളം വന്യജീവിസങ്കേതത്തിലേക്ക് തുരത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയും ആനകളുടെ അക്രമാസക്തമായ തിരിച്ചടിയിലും പതറാതെയാണ് ദൗത്യസംഘത്തിന്റെ നീക്കം. ഫാം രണ്ടാം ബ്ലോക്കിൽ കണ്ടെത്തിയ രണ്ട് ആനകളെക്കൂടി ഉടൻ വനത്തിലേക്ക് തുരത്തുമെന്ന് വനം അധികൃതർ അറിയിച്ചു.
ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. നിധിൻ രാജ്, ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ആറളം ഫാം ഗജമുക്തി ദൗത്യം. ആറളം വൈൽഡ് ലൈഫ്, കൊട്ടിയൂർ, തളിപ്പറമ്പ്, കണ്ണവം റേഞ്ചുകളിലെ ജീവനക്കാർ, വാച്ചർമാർ, ആറളം ഫാം സെക്യൂരിറ്റി ജീവനക്കാർ, പി.ആർ.ടി അംഗങ്ങൾ എന്നിവരടങ്ങുന്ന 40ലധികം വരുന്ന സംഘമാണ് കാട്ടാനകളെ തുരത്തൽ യജ്ഞം നടപ്പാക്കുന്നത്.


